Monday, June 28, 2021


വസന്തത്തിന് കാതോർത്ത് 10

കുരിശിന്റെ വഴിയിലെ സൗമ്യനായ കലാപകാരി: എം.ജെ.ജോസഫച്ചനെ ഓർക്കുമ്പോൾ     





ക്രൈസ്തവ വിശ്വാസത്തിന്റെ പ്രയോഗികതയെക്കുറിച്ച് ഏറെ ചോദ്യങ്ങൾ ഉയർന്ന കാലമായിരുന്നു എൺപതുകളിലെ എന്റെ വിദ്യാഭ്യാസകാലം. വിശ്വാസം പരമ്പരാഗതമായ മതധാരണകളുടെ ആവർത്തനമാണെന്നും അനുഷ്ഠാനങ്ങളുടെ  വിമർശന രഹിതമായ ആഘോഷമാണെന്നും കരുതിയിരുന്ന എനിക്ക് വ്യത്യസ്തമായൊരു നിർവചനം കണ്ടെത്താൻ സഹായിച്ചത് സ്റ്റുഡൻറ് ക്രിസ്ത്യൻ മൂവ്‌മെന്റ് ഓഫ് ഇന്ത്യ (SCM) യുടെ കൂട്ടായ്മകളാണ്. തിരുവനന്തപുരത്തെ മൽസ്യതൊഴിലാളി സമൂഹങ്ങളുടെ അതിജീവന ഇടങ്ങളിലും പരിസ്ഥിതി സംരക്ഷണത്തിനായുള്ള ജനകീയ കൂട്ടായ്മകളിലും ഒക്കെ സംഭവിച്ച വേദപഠനങ്ങളും ചേർന്ന് പാടിയ ജനകീയ ഗാനങ്ങളും ക്രൈസ്തവ വിശ്വാസത്തിന്റെ സജീവവും സർഗാത്മകവുമായ മറ്റൊരു തലത്തിലേക്കാണ് എന്നെ ക്ഷണിച്ചത്. ഒപ്പം കൂടിയ ചില വൈദികരുടെ സാനിധ്യവും എന്റെ സഭയുടെ പുരോഗമന നവീകരണ ദർശനങ്ങളും സഭാശുശ്രൂഷ പരീക്ഷിക്കാവുന്ന ജീവിത സാക്ഷ്യ മേഖലയായി  മുന്നിൽ കൊണ്ടുവന്നു. സഭാ ശുശ്രൂഷയിൽ  25 ആം വർഷത്തിലേക്കു പ്രവേശിക്കുന്ന ഈ വേളയിൽ ഒരു വെല്ലുവിളിയായി അന്നും ഇന്നും കടന്നുവരുന്ന ഒരു മുഖമാണ് സി. എസ്. ഐ.  സഭയിലെ വൈദികനായിരുന്ന എം.ജെ. ജോസഫ് അച്ചന്റേത്. 

ഒരു വിപ്ലവകാരിയായ സഭാ ശുശ്രൂഷകൻ, സഭാ നേതൃത്വത്തിനെതിരെ ജനകീയ സമരം നയിച്ചയാൾ, സമരമുഖത്ത് തെരുവിൽ വിശുദ്ധ കുർബാന അനുഷ്ടിച്ചയാൾ എന്നൊക്കെയുള്ള ടാഗുകൾ പക്ഷെ സൗമ്യമായ ആ മുഖത്ത് ആദ്യം എനിക്ക് കാണാനായിരുന്നില്ല. എന്നാൽ പിന്നീട് അദ്ദേഹത്തിന്റെ സംഭാഷണങ്ങൾ ശ്രവിച്ചപ്പോൾ, നിരാലംബരോടുള്ള ആഴമായ ആർദ്രതയും, ചൂഷണ ക്രമങ്ങളോടുള്ള സന്ധിയില്ലാത്ത വിമർശനവും വരാനിരിക്കുന്ന നീതി സമൂഹത്തെക്കുറിച്ചുള്ള അടങ്ങാത്ത പ്രതീക്ഷയും  ആ വാക്കുകളിൽ ഞാൻ തിരിച്ചറിഞ്ഞു. ഒരുപക്ഷെ, വ്യവസ്ഥാപിത  ക്രൈസ്തവ മതഘടനകളെയും  ചിന്താധാരകളെയും  ജീവിതംകൊണ്ടും   സാക്ഷ്യംകൊണ്ടും  ഇത്രയധികം  വെല്ലുവിളിച്ചിട്ടുള്ള മറ്റൊരു   പുരോഹിതൻ കേരളത്തിൽ   ഉണ്ടോയെന്ന്  സംശയമാണ്. ക്രൈസ്തവ  മതത്തെ  അതിന്റെ  കുമ്പസാരക്കൂട്ടിൽ  നിന്നും  ദരിദ്രരുടെയും  നീതിനിഷേധിക്കപ്പെട്ടവരുടെയും  നിലവിളികളുയരുന്ന  തെരുവുകളിലേക്കു  വലിച്ചിടുകയും നീതിപോരാട്ടത്തിന്റെ  കനൽ  വഴികളിലെ സഞ്ചാരമാണ് പൗരോഹിത്യത്തിന്റെ ക്രിസ്തു മാതൃകയെന്ന് ജീവിതം കൊണ്ടു സാക്ഷ്യപ്പെടുത്തുകയും ചെയ്തപ്പോൾ ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിൽ  തന്നെ എം.ജെ. ജോസഫ്  എന്ന   വിശ്വാസ  കലാപകാരി കേരളത്തിലെ സഭാശുശ്രൂഷകർക്കു  ദീപ്തമായൊരു അടയാളവും വെല്ലുവിളിയുമായി മാറുകയായിരുന്നു.  അതുകൊണ്ടുതന്നെ കേരളത്തിൽ വിമോചന വിശ്വാസധാര രൂപപ്പെടുത്തിയവരെക്കുറിച്ചുള്ള  ഈ ഓര്മക്കുറിപ്പുകളിൽ ഒഴിവാക്കാനാവാത്ത ജീവിതമാണ് എം.ജെ. ജോസഫച്ചന്റേത്. 

ജീവിതരേഖ 

കോട്ടയം മള്ളൂത്ര എം.എം. ജോസഫിന്റെയും ആച്ചിയമ്മയുടെയും മകനായി 1932 ഏപ്രിൽ 11  നു ജനിച്ച ജോസഫ് സ്കൂൾ-കോളേജ് വിദ്യാഭ്യാസത്തിനുശേഷം അധ്യാപകനായി പ്രവർത്തിച്ചു. മധ്യകേരള സി. എസ്. ഐ. യുവജന പ്രസ്ഥാനത്തിൽ സജീവമായിരുന്ന ജോസഫ്, ബീഹാറിൽ സ്റ്റുഡൻറ് ക്രിസ്ത്യൻ മൂവ്‌മെന്റ് ഓഫ് ഇന്ത്യൻഡ്യയുടെ  സംഘാടകനായി പോയത് പിൽക്കാലത്തു സഭാ ശുശ്രൂഷയിലേക്കു പ്രവേശിക്കുന്നതിന് പ്രേരണയായി. തുടർന്ന് സെറാമ്പൂർ കോളേജിൽ നിന്നും വൈദീക വിദ്യാഭ്യാസം പൂർത്തിയാക്കിയ ജോസഫ് 1962 ൽ സി. എസ്.ഐ. മധ്യ കേരള മഹായിടവകയിൽ പട്ടക്കാരനായി. ബാംഗ്ളൂർ യുണൈറ്റഡ് തിയോളജിക്കൽ കോളേജിൽ നിന്നും ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ജോസഫച്ചൻ 1969-70 കാലഘട്ടത്തിൽ  ക്രിസ്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി സ്റ്റഡി ഓഫ് റിലീജിയൻ ആൻഡ് സൊസൈറ്റി (CISRS ) യുടെ കേരള കോർഡിനേറ്ററായും 1972 ൽ ദേശീയ സഭാ കൗണ്സിലിന്റെ ഡെവലപ്മെന്റ് വിഭാഗത്തിന്റെ സെക്രട്ടറിയായി നാഗ്പൂരിലും പ്രവർത്തിച്ചു. എന്നാൽ അടിയന്തരാവസ്ഥയോടുള്ള പ്രതികരണം എന്ന നിലയിൽ  എക്യൂമെനിക്കൽ സ്ഥാനങ്ങളിലേക്കുള്ള യാത്ര അവസാനിപ്പിക്കുകയും കേരളത്തിൽ തിരിച്ചുവന്ന് എം.എം. തോമസിനോടൊപ്പം ജനകീയ പ്രതിരോധ സംഘങ്ങളെ ശാക്തീകരിക്കുന്ന പ്രവർത്തനങ്ങളിൽ വ്യാപൃതനാവുകയും ചെയ്തു. തിരുവല്ല കേന്ദ്രമായി പ്രവർത്തിക്കുന്ന ഡൈനാമിക് ആക്ഷന്റെ സംഘാടകൻ എന്ന നിലയിലാണ് പിന്നീട് നാം അദ്ദേഹത്തെ കാണുന്നത്. 

എം.ജെ. ജോസഫ് എന്ന സഭാ ശുശ്രൂഷകനിലെ  കലാപകാരി രൂപപ്പെടുന്നത് തന്റെ ആദ്യ ഇടവകയായ കറിക്കാട്ടൂരിലെ ദളിത് ജീവിതാനുഭവങ്ങളുമായുള്ള ബന്ധത്തിലാണ്. ദളിത് ക്രൈസ്തവരുടെ ജീവിത ദൈന്യതയും നിസ്സഹായതയും അദ്ദേഹത്തെ ദുഖിതനാക്കി. സഭയിലുണ്ടായ സെപറേറ്റിസ്റ് മൂവ്‌മെന്റും സി.എം.സ്. സഭയുടെ പുനഃസ്ഥാപനവും ദളിത് ക്രൈസ്തവരോടുള്ള സഭയുടെ മേലാള സമീപനവും അദ്ദേഹത്തിന്റെ വിശ്വാസ ദർശനങ്ങളെ മാറ്റിമറിച്ചു. 1983 ൽ രൂപീകൃതമായ ജനകീയ വിമോചന വിശ്വാസപ്രസ്ഥാനത്തിനു നേതൃത്വം കൊടുത്ത അച്ചൻ സഭയിൽ ദളിതരുടെ ആനുപാതിക പങ്കാളിത്തത്തിനു വേണ്ടി സമരം ചെയ്തു. അതിന്റെ പേരിൽ വിചാരണ  നേരിടുകയും സഭയുടെ ശിക്ഷണ നടപടിക്കു വിധേയനാവുകയും ചെയ്തു.  സാമ്പ്രദായിക വൈദിക വൃത്തിക്കപ്പുറം ബഹിഷ്‌കൃതരോടും അന്യവത്കരിക്കപ്പെട്ടവരോടും ഐക്യദാർഢ്യപ്പെട്ട ക്രിസ്തുശൈലി ജീവിതത്തിൽ പ്രവർത്തികമാക്കിയ കേരളത്തിലെ ഒരു ഇടയ ശ്രേഷ്ഠനെന്ന നിലയിൽ എം.ജെ. എല്ലാകാലവും ഓര്മിക്കപെടുമെന്ന പ്രൊഫ.  ടി.എം. യേശുദാസന്റെ വാക്കുകൾ ഏറെ അന്വർത്ഥമാണ്.1

അക്ഷീണനായ സംഘാടകൻ എന്നെ പേരിനു എം.ജെ. അർഹനാകുന്നത് എഴുപതുകളിലെ അടിയന്തരാവസ്ഥക്കെതിരായ ചെറുത്തുനില്പുകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ്.  എം.ജെ. യിലെ മനുഷ്യാവകാശ പ്രവർത്തകനെ വെളിപ്പെടുത്തിയത് അക്കാലത്തെ ജനകീയ പ്രവർത്തനങ്ങളാണ്. അടിയന്തരാവസ്ഥ തടവുകാരുടെ കുടുംബങ്ങൾക്ക് സഹായമെത്തിക്കുന്നതിലും സെൻസർ ചെയ്യപ്പെട്ട വാർത്തകൾ ജനങ്ങളിലെത്തിക്കുന്നതിനും പരിശ്രമിച്ചു. അടിയന്തരാവസ്ഥക്കെതിരായ ക്രൈസ്തവ പ്രതികരണം രൂപീകരിക്കുന്നതിനായി വൈദീകരുടെ ദേശീയ കൂട്ടായ്മ സംഘടിപ്പിക്കുകയും സി.എസ്. ഐ യുവജനപ്രസ്ഥാനത്തിന്റെ പേരിൽ പ്രമേയം പാസാക്കാൻ മുൻകൈ എടുക്കുകയും ചെയ്തു. എൺപതുകളിൽ വികസനത്തിന്റെ ഇരകളായി മാറിയ മത്സ്യത്തൊഴിലാളികളുടെയും ആദിവാസി-ദളിത് സമൂഹങ്ങളുടെയും  ജനകീയ പ്രതിരോധ സംഘങ്ങളുടെ സംഘാടകനായിട്ടാണ്  നാം എം.ജെ.യെ കാണുന്നത്. ആക്ഷൻ ഗ്രൂപ്പുകളുടെ പുതിയൊരു രാഷ്ട്രീയകാലത്തിനു കേരളം സാക്ഷ്യം വഹിക്കുകയായിരിന്നു. വേൾഡ് കൗൺസിൽ ഓഫ്ഫ്  ചർച്ചസിന്റെ ഫോറം ഫോർ പീസ് ആൻഡ് ഡെവെലപ്മെന്റിന്റെ ഭാഗമായി പ്രോഗ്രാം ഫോർ സോഷ്യൽ ആക്ഷൻ രൂപീകരിച്ചപ്പോഴും ഏഷ്യ റീജിയൻ ഫെൽലോഷിപ്പിന്റെ ഭാഗമായി പാർട്നെർസ് ഇൻ ജസ്റ്റിസ് കൺസൺസ് രുപീകരിച്ചപ്പോഴും മനുഷ്യാവകാശങ്ങൾക്കു വേണ്ടി ഡൽഹി ഫോറം സംഘടിച്ചപ്പോഴും എം.ജെ. ജോസഫച്ചൻ  അമരത്തുണ്ടായിരുന്നു. അത്തരത്തിൽ ഇന്ത്യയിലെ ജനകീയ പ്രതിരോധ സംഘങ്ങളുടെ ചൂടും ചൂരും ഇന്ത്യൻ എക്യൂമെനിക്കൽ-സഭാ-ദൈവശാസ്ത്ര മണ്ഡലങ്ങളിൽ പ്രതിധാനിക്കുന്നതിനു എം.ജെ. ജോസഫ് അച്ഛൻ കാരണമായി എന്ന് പറയുന്നിടത്താണ് ആ ധന്യ ജീവിതത്തിന്റെ സാഫല്യം വ്യക്തമാകുന്നത്. 

1969 ൽ എം.ജെ. യോടൊപ്പം യാത്ര ആരംഭിച്ച സഹധർമ്മിണി അന്നമ്മ കൊച്ചമ്മ, തന്റെ അധ്യാപന ജീവിതം മാറ്റിവച്ചാണ് അച്ചനോടൊപ്പം ജനകീയ സമരമുഖങ്ങളിൽ പങ്കു ചേർന്നത്. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തക  എന്ന നിലയിലും മാർക്സിസ്റ്റ് ഫെമിനിസ്റ്റ് കാഴ്ചപ്പാടുകൾ ഉയർത്തിപ്പിടിച്ചയാൾ എന്ന നിലയിലും കൊച്ചമ്മയുടെ പൊതുരംഗത്തെ പ്രവർത്തനങ്ങൾ സ്ത്രീ മുന്നേറ്റ സംഘങ്ങളുടെ സഹകാരികളായി കുടുംബത്തെ മുഴുവനും  പങ്കെടുപ്പിക്കുന്നതിനു  സാധ്യമായി. കുടുംബത്തിനുള്ളിൽ ജനാധിപത്യം ഉറപ്പിച്ചാൽ മാത്രമേ സമൂഹത്തിലെ ജനാധിപത്യത്തിനുവേണ്ടി തെളിമയോടെ പ്രവർത്തിക്കാൻ സാധിക്കുകയുള്ളൂ എന്ന തിരിച്ചറിവ് അച്ചനെ വളരെയധികം സ്വാധീനിച്ചിരുന്നു. കുടുംബം എന്ന പാട്രിയാർക്കൽ സംവിധാനത്തെ ജനാധിപത്യപരമായി അഴിച്ചു പണിയാനും ജാതി-മത പരിഗണനകൾക്കപ്പുറമായി വിവാഹ ബന്ധങ്ങളെ സൃഷ്ടിക്കാനും എം.ജെ. ജോസഫച്ചൻ നടത്തിയ ശ്രമങ്ങൾ ശ്രദ്ധേയമായിരുന്നു. പുരുഷാധിപത്യത്തിനും ജാതിക്കും സാമ്പത്തിക ഉച്ചനീചത്വങ്ങൾക്കും എതിരായ പ്രതിരോധത്തിൽ ഫെമിനിസത്തിനുള്ള പ്രാധാന്യത്തെക്കുറിച്ചു അച്ചൻ തികച്ചും ബോധവാനായിരുന്നു. ഒരുപക്ഷെ ക്ലാര സെത്കിനും റോസാ ലൈക്സുംബെർഗും ഒക്കെ മുന്നോട്ട് വച്ച റിവൊല്യൂഷണറി ഫെമിനിസ്റ്റ് ആശയങ്ങൾ അച്ചനെ  സ്വാധീനിച്ചിരുന്നു എന്നുവേണം കരുതാൻ. മക്കളായ ആശയും ശോഭയും വിജയനും മാതാപിതാക്കൾ തെളിയിച്ച പുരോഗമന ജനകീയ പ്രസ്ഥാനങ്ങളുമായുള്ള ബന്ധത്തിൽ തന്നെയാണ് പിൽക്കാലത്തു നിലയുറപ്പിച്ചത്. വിജയൻ പ്രോഗ്രാം ഫോർ സോഷ്യൽ ആക്ഷൻ ന്റെ ഡിറക്ടറായും ഡൽഹി ഫോറത്തിന്റെ ചുമതലയിലും പ്രവർത്തിച്ചു. 


ഡൈനാമിക് ആക്ഷനും ജനകീയ ഗാനങ്ങളും 

 എം.ജെ. ജോസഫച്ചനെ അനുസ്മരിക്കുമ്പോൾ പ്രൊഫ. ടി.എം. യേശുദാസൻ എടുത്തുപറയുന്ന മറ്റൊരുകാര്യം അടിസ്ഥാന കീഴാള സമൂഹങ്ങളുടെ ജീവൽ സ്പന്ദനങ്ങളെ പകർത്തിയ നാടൻ പാട്ടുകളുടെ സംഘാടനവും വ്യാപനവുമാണ്.2 സി.ജെ. കുട്ടപ്പനും കുമരകം ബാബുവും ജോൺസണും ജയപാലനുമൊക്കെ ഈണവും താളവും നൽകിയ നാടൻ പാട്ടുകൾ ആധുനിക വികസന മാതൃകകളുടെ ഇരകളായി മാറിയ കീഴാളരുടെ നൊമ്പരവും പ്രതിരോധവും മുഖ്യധാരയിൽ എത്തിക്കാൻ പര്യാപ്തമായെങ്കിൽ അതിനു ചുക്കാൻ പിടിച്ചത് ഡൈനാമിക് ആക്ഷന്റെ  നേതൃത്വം വഹിച്ചിരുന്ന എം.ജെ. ജോസഫച്ചനാണ്. ആ പാട്ടുകളൊക്കെ തന്നെ പിൽക്കാലത്തു പുരോഗമന ക്രൈസ്തവ വിശ്വാസ ധാര പിന്തുടർന്ന പുതിയ തലമുറയ്ക്ക് ഉണർത്തുപാട്ടുകളായി. സി. ബാബു രചിച്ചു ജയപാലൻ ഈണം നൽകിയ   അടിയാളരുടെ ഈ സംഘഗാനം  പിൽക്കാലത്തു കേരളത്തിലെ വിമോചന വിശ്വാസ ധാരയുടെ ആത്മാവായി മാറി:3

കാറ്റേ വാ കടലേ വാ                                                                                                                    ഒരു കരിമേഘം കൊണ്ടത്താ                                                                                മഴവില്ലുകൾ വിരിയിക്കാനായി                                                                                മഴമേഘം കൊണ്ടത്താ...

                                       കാറ്റേവാ....  

ഇരുൾ മൂടിയ രാവുകളിൽ                                                                                               മിഴിമഴ പെയ്തൊരു പകലുകളിൽ                                                                      ഉടയോരുടെ പണിയാളായി                                                                          ഉടവാളിന്നിരയായോർ...

                                       കാറ്റേവാ....

മണ്ണുചുമന്നൊരു മാളികവച്ചു                                                                      കല്ലുചുമന്നൊരു കോട്ട ചമച്ചു                                            ഉഴുതുമറിച്ചു..മുതുകുകുനിഞ്ഞു                                                                  വരമ്പുപിടിച്ചു...കൈ മരവിച്ചു                                                                      വിലങ്ങുധരിച്ചു ..തഴമ്പുപിടിച്ചു                                                                                            ഇനി വയ്യല്ലോ..                                                                                                                                  ഈ തടവറയാകെ ഇടിച്ചു നിരത്താനണി ചേരാം...

                                         കാറ്റേവാ ...  

ഡയനാമിക് ആക്ഷന്റെ ജനകീയ ഗാനങ്ങളിലൂടെ ഒരു പുതിയ തലമുറ ക്രൈസ്തവ വിശ്വാസത്തിന്റെ വിമോചനാത്മകത നെഞ്ചിലേറ്റി. ഇവിടെയെല്ലാം ഒരു ചെറു പുഞ്ചിരിയോടും തികഞ്ഞ ആത്മവിശ്വാസത്തോടും കൂടി  മുന്നേ സഞ്ചരിച്ച സൗമ്യനായ കലാപകാരിയായിരിന്നു എം.ജെ.ജോസഫച്ചൻ. അച്ചൻ ഒരു ഗായകനും ചിത്രകാരനുമായിരിന്നു. സന്തോഷ് ജോർജ്‌ ജോസഫും ബാബു കോടംവേലിലും രൂപംനൽകിയ പാടാമൊന്നായി എന്ന കാസെറ്റിൽ "സ്വർഗ്ഗ സങ്കൽപ്പങ്ങൾ മണ്ണിലെഴുതിയ സത്യ സ്വരൂപാ കർത്താവേ" എന്ന ഗാനം പാടിയത് എം.ജെ. ആണെന്നത് ഓർക്കുന്നു. കോശി തലയ്ക്കൽ എഴുതി ജയപാലൻ ഈണം നൽകിയ ആ പാട്ടിലെ  "ഏദൻ ഞങ്ങൾക്ക് വേണ്ടേവേണ്ട, പറുദീസാ ഞങ്ങൾക്ക് തനിയെ വേണ്ട, കുടിലിൽ കുരിശിൽ കൈപ്പണി ശാലയിൽ കാട്ടിയ ജീവിതം പകർന്നു തരൂ.." എന്ന അവസാന വരികൾ  അജപാലനത്തിന്റെ സംഘർഷ വഴികളിൽ എത്രയോപ്രാവശ്യം മനസ്സിൽ വന്നു പതിച്ചിട്ടുണ്ട്.

ജനകീയ ഗാനങ്ങളോടുള്ള അദ്ദേഹത്തിന്റെ ആഭിമുഖ്യം കേവലം സംഗീതത്തോടുള്ള താല്പര്യമെന്നതിനേക്കാളുപരി ഒരു പ്രതിസംസ്കാരത്തോടുള്ള പ്രത്യയശാസ്ത്രപരമായ ആഭ്യമുഖ്യം എന്ന നിലയ്ക്കായിരിന്നു. നിലവിലിരിക്കുന്ന അധീശത്വ സംസ്കാരത്തിന്റെ ചിഹ്നങ്ങളും വ്യവഹാരങ്ങളും അട്ടിമറിക്കണമെങ്കിൽ പ്രതിസംസ്കൃതിയുടെ ബദൽ വ്യവഹാരം സൃഷ്ടിക്കേണ്ടതുണ്ടെന്ന ഇറ്റാലിയൻ മാർക്സിസ്റ്റ് ചിന്തകനായ അന്റോണിയോ ഗ്രാംഷിയുടെ ചിന്തകളുടെ സ്വാധീനം ഇവിടെ കാണാം. താഴെപ്പറയുന്ന വാക്കുകൾ കീഴാള സംസ്കൃതിയിൽ നിന്ന് രൂപപ്പെടുത്തേണ്ട നവ പ്രതിസംസ്കൃതിയെക്കുറിച്ചുള്ള അച്ചന്റെ ചിന്തകളെ പ്രതിഫലിപ്പിക്കുന്നു: 

"അടിച്ചമർത്തപ്പെട്ട മനുഷ്യരുടെ ജീവിതാവിഷ്കാരങ്ങളിൽ പ്രതിഫലിക്കുന്ന മൂല്യങ്ങളെ കണ്ടറിഞ്ഞു, തൊട്ടുണർത്തി മനുഷ്യന്റെ സ്വപ്നങ്ങൾക്കു ഊഷ്മളത പകരുവാനുംനിരാശകളുടെയും അർത്ഥശൂന്യതകളുടെയും ഊഷര ഭൂമിയെ പ്രതീക്ഷയുടെയും വാഗ്ദാനങ്ങളുടെയും  പൂവാടിയായി മാറ്റാനുള്ള ദര്ശനമാണിന്നു മനുഷ്യനാവശ്യം. അതിനുള്ള പ്രചോദനം 'ജനങ്ങളുടെ' ചരിത്രത്തിൽ ഉണ്ടോയെന്നുള്ള അന്വേഷണമാണ് പ്രാചീന കലാരൂപങ്ങളെത്തേടിയുള്ള തീർത്ഥയാത്രയുടെ പൊരുൾ. ജനതയുടെ ചരിത്രമുണ്ട്, അതെഴുതപ്പെട്ടിട്ടില്ല. ജനങ്ങൾക്കു ഓര്മയുണ്ട്, കഷ്ടതകളുടെയും മർദ്ദനങ്ങളുടേയും ഓർമ്മകൾ!  ഈ ഓർമ്മകൾ പലപ്പോഴും വീണ്ടും ഉറക്കത്തിലേക്കു എത്തിക്കുന്നു ഇന്ത്യൻ ജനതയെ. എന്നാൽ ഈ ഓർമ്മകൾ ഉണർത്തുപാട്ടുകളായി മാറുമോ? നിരാശയിലായിരിക്കുന്ന ജനത്തിന് പ്രത്യാശയുടെ പുത്തൻ  പ്രതിരൂപങ്ങൾ നൽകുവാൻ പോരുന്നതാണോ ഈ ഓർമ്മകൾ? ഇതാണന്വേഷണം.4   

പ്രതിസംസ്കൃതിയെപ്പറ്റിയുള്ള എം..ജെ.യുടെ ദർശനങ്ങൾ ജനകീയ ഗാനങ്ങളിലും തെരുവ് നാടകങ്ങളിലും മാത്രമല്ല ക്രിസ്തുമസ് ആഘോഷ വേളകളിലും  സമര മുഖങ്ങളിലെ അപ്പം നുറുക്കലിന്റെ ശുശ്രൂഷയിലും എം.ജെ.യിൽ ദർശിക്കാനാവുമായിരിന്നു. ദളിത് കോളനികളിൽ നിന്ന് ക്രിസ്തുമസ് രാത്രികളിൽ "കറുത്ത മുത്തേ, സ്നേഹം നിറഞ്ഞ മുത്തേ, ദുഃഖം കിനിഞ്ഞ മുത്തേ, ഈ ഇരുണ്ട ലോകത്തോരങ്ങളിൽ വെട്ടം വിതയ്‌ക,പുലരി വരട്ടെ, പുത്തൻ ജീവിതമാകട്ടെ," എന്ന് ഉറക്കെ എം.ജെ. പാടുമ്പോൾ കാലിത്തൊഴുത്തിലെ നിസ്സഹായനായ പൈതലും കാൽവരിയിലെ ഗദ്‌ഗതവും ആ മുഖത്ത്  നിഴലിടുന്നത്   കാണാനാവുമായിരിന്നു. ചെങ്ങറ ഭൂസമരമുൾപ്പെടെയുള്ള സമരയിടങ്ങളെ ഗതസമനകളാക്കിയ എം.ജെ. എന്ന സർഗാത്മക കലാപകാരി ജീവിതത്തിന്റെ അവസാനം വരെ തന്റെ നിയോഗത്തോടും ദര്ശനത്തോടും പൂർണമായി വിശ്വസ്തത പുലർത്തിയിരുന്നു. അതുകൊണ്ടുതന്നെയാണ്  ജനമനസ്സുകളിൽ സർഗാത്മക വിശ്വാസ കലാപത്തിന്റെ താളമായി രാഗമായി വരയായി എഴുത്തായി എം.ജെ. ഇന്നും നിലകൊള്ളുന്നത്. 2010 July 12 നാണ്‌ അച്ചൻ വിട പറയുന്നത്. 

ദരിദ്രരുടെ പൊട്ടിപുറപ്പെടൽ സാക്ഷാത്കരിക്കുന്ന മതവും വിശ്വാസവും വേദശാസ്ത്രവും 

മതമെന്നത്, എം.ജെ യെ സംബന്ധിച്ചിടത്തോളം മനുഷ്യ വിമോചനത്തിന്റെ ധാരയാണ്. സ്വാതന്ത്ര്യത്തിന്റെയും  നീതിയുടെയും ഒരു പുതിയ സമൂഹത്തിന്റെ പിറവിയാണതിന്റെ ലക്‌ഷ്യം. മത-വർഗ്ഗ-ലിംഗ വിഭാഗീയതകൾക്കപ്പുറമായ പുതു മാനവികതയുടെ നിർമ്മിതിയെന്ന ലക്ഷ്യത്തിൽ മതവും മാർക്സിസവും തമ്മിൽ സംഘർഷമില്ല. എന്നാൽ  അടഞ്ഞതും മൗലികവാദപരവുമായ പ്രത്യയശാസ്ത്രവും ഘടനയുമാവാനുള്ള സാധ്യത രണ്ടിലുമുണ്ട്. അതേസമയം വിശ്വാസത്തിനും പ്രത്യശാസ്ത്രത്തിനും പരിവർത്തനാത്മകതയുണ്ട്. അത് മത രാഷ്ട്രീയ ഘടനകളെ ഉള്ളിൽനിന്നും പരിവർത്തിച്ചുകൊണ്ടിരിക്കും.  മനുഷ്യവിമോചനത്തിന്റെ ഗാഥ എന്ന നിലയിൽ മതവും വിശ്വാസവും എല്ലായ്പ്പോഴും മതേതരമായിരിക്കും. മതേതരത്വത്തിന്റെ ഉള്ളടക്കം പൊതു മാനവികതയാണ്. 

നീതിക്കുവേണ്ടിയുള്ള അടങ്ങാത്ത അഭിവാഞ്ജയാണ് ക്രൈസ്തവ വിശ്വാസം. അതിന്റെ എല്ലാക്കാലത്തേയും അടയാളമാണ് യേശുവിന്റെ കുരിശ്. കുരിശ് ആധിപത്യങ്ങളുടെയും ചൂഷണക്രമങ്ങളുടെയും അടയാളപ്പെടുത്തലും  അതിനെതിരെയുള്ള  ഇരകളുടെ  പ്രതിരോധത്തിന്റെ  ചിഹ്നവുമാണ്. ഇരയാക്കപ്പെടലും അവരുടെ  ദൈന്യതയും മരണവും  മാത്രമല്ല; ജീവനും പ്രത്യാശയും അത് ഉയർത്തിപ്പിടിക്കുന്നു. അതുകൊണ്ടു കുരിശ് പുതുമനുഷ്യത്വത്തിന്റെ ചിഹ്നമാണ്. മനുഷ്യ ജീവിതത്തിന്റെ പൊരുൾ എന്നത് വിമോചനമാണെന്നു അർത്ഥ ശങ്കയ്ക്കിടയില്ലാത്തവണ്ണം മനുഷ്യനെ ഓർമ്മിപ്പിക്കുന്ന കരുത്തുറ്റ അടയാളമാണ് കുരിശ്. അവകാശങ്ങൾ നിഷേധിക്കപ്പെട്ടവരോടുള്ള ദൈവത്തിന്റെ ഐക്യദാർഢ്യത്തിന്റെ അടയാളമാണ് കുരിശ്. ആധിപത്യത്തിന്റെ മതരാഷ്ട്രീയ ഘടനകൾക്കു ക്രിസ്തുവിന്റെ കല്ലറ പൂട്ടി സീലുവയ്ക്കാൻ കഴിഞ്ഞേക്കാം പക്ഷെ അത്തരം കല്ലറകളെ അതിജീവിക്കാനുള്ള ശക്തി യേശുവിന്റെ കുരിശിനുണ്ട്.  വേദപുസ്തക ചരിത്രത്തിൽ സഭയുടെ ഉത്ഭവം തന്നെ ആ ശക്തിയുടെ പ്രതിഫലനമാണ്. പക്ഷെ പിൽക്കാലത്തു ആ സഭയും അധികാര രാഷ്ട്രീയ കേന്ദ്രങ്ങളും ഇരകളുടെ കാല്ലറകൾക്കു കാവലിരിക്കുന്നുവെന്നത് വിരോധാഭാസമാണെന്നു എം.ജെ. ജോസഫച്ചൻ പറയുന്നു. "ക്രിസ്തുവിന്റെ ആറാം തിരുമുറിവു" എന്ന നാടകത്തിനെതിരായി 1987  ൽ കേരളത്തിലുണ്ടായ ക്രൈസ്തവസഭ പ്രതികരണങ്ങളെ മുൻ നിർത്തിയാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.5 

 എം.ജെ ജോസഫച്ചനെ സംബന്ധിച്ചിടത്തോളം ക്രൈസ്തവ വേദശാസ്ത്രത്തിന്റെ യഥാർത്ഥ സൃഷ്ടാക്കൾ ദരിദ്ര ജനങ്ങളാണ്. ദരിദ്രരുടെ  കണ്ണിലൂടെ വേദപുസ്തകത്തെയും ചരിത്രത്തെയും വായിക്കുന്നതാണ് വേദശാസ്ത്രം. വിമോചനത്തെക്കുറിച്ചുള്ള ബോധ്യമാണ് അതിന്റെ കാതൽ. ദരിദ്രരുടെ  പൊട്ടിപ്പുറപ്പെടൽ  യാഥാർഥ്യമാക്കുന്ന  ചരിത്ര  സ്‌മൃതികൾക്കു ചാരുത പകരുകയെന്നതാണ് വേദശാസ്ത്രത്തിന്റെ കടമ. ദരിദ്രരുടെ മുന്നേറ്റങ്ങൾക്ക്  ചെവി  കൊടുക്കുകയും  അത് സഭയുടെയും  പൊതുസമൂഹത്തിന്റെയും  പൊതുധാരയാക്കി  തീർക്കുകയും  ചെയ്യുകയെന്നതാണ്  വേദശാസ്ത്രം  കൊണ്ടു ഉദ്ദേശിക്കുന്നത്.6 ഇവിടെയാണ്  പരമ്പരാഗത  ദൈവശാസ്ത്രം  അച്ചന്റെ ശക്തമായ  വിമർശനത്തിന്  വിധേയമാകുന്നത്. 1980 ൽ കേരളത്തിൽ അലയടിച്ച  വിമോചന ദൈവശാസ്ത്രത്തിന്റെ  മൂശയിൽ  നിന്നുതന്നെയാണ്  എം.ജെ. യും തന്റെ ദൈവശാസ്ത്ര ചിന്തയും  രൂപപ്പെടുത്തുന്നതെങ്കിലും  അതിനെ  ഒരു ഫാഷനാക്കി  മാറ്റുന്നതിനെ  അദ്ദേഹം വിമർശിക്കുന്നുണ്ട്. അടിസ്ഥാന ജനസമൂഹങ്ങളുടെ  പ്രതിരോധ സമരങ്ങളെ  തള്ളിക്കളയുകയും  അതിൽ  പങ്കെടുക്കുന്ന  സഭാ പ്രവർത്തകരെ  ശിക്ഷണ നടപടിക്കു വിധേയമാക്കുകയും  ചെയ്യുന്ന  സഭക്ക്  ദൈവശാസ്ത്രത്തിന്റെ  വിമോചനാത്മകതയെകുറിച്ചു  വീമ്പിളക്കുവാൻ  അവകാശമില്ല എന്ന് എം.ജെ. വ്യക്തമാക്കുന്നു.  കത്തോലിക്കാ  സഭയാകട്ടെ  വത്തിക്കാനിൽ  നിന്നുള്ള പോപ്പിന്റെ പുരോഗമന ആശയങ്ങൾ മറയായി  പിടിച്ചുകൊണ്ടു ജനവിരുദ്ധ സമീപനങ്ങൾ കൈക്കൊള്ളുന്നു. നവീകരണ പാരമ്പര്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന മറ്റു സഭകളിലും ഇത്  തന്നെയാണ് നടക്കുന്നത്. കടുത്ത സഭാ വിമർശങ്ങൾ ഉയർത്തുമ്പോൾ തന്നെ ദരിദ്രരുടെ പൊട്ടിപുറപ്പെടലിനു ചെവി കൊടുക്കുന്ന ക്രിസ്തു സഭയുടെ വരവിനായി അദ്ദേഹം കാത്തിരുന്നു. 

ഉപസംഹാരം 

ഫാദർ സെബാസ്റ്യൻ കാപ്പനും ശാമുവേൽ രായനും എം.എം. തോമസുമെല്ലാം പറഞ്ഞുവച്ച വിമോചന വിശ്വാസ ധാര എം.ജെ. ജോസഫച്ചനിലും പോൾ ചിറക്കരോടിലും ഒക്കെ എത്തുമ്പോൾ കുറച്ചുകൂടെ ജനകീയവും സൂക്ഷ്മവും വൈവിധ്യപൂര്ണവുമാകുന്നു. ദൈവശാസ്ത്രം ചൂഷിതരുടെ ദൈനംദിന വ്യവഹാരമായും പ്രതിരോധത്തിന്റെയും പ്രതീക്ഷയുടെയും കലയും സംഗീതവുമായും  രൂപാന്തരപ്പെടുകയും ചെയ്യുന്നു. മലയാളക്കരയിലെ ക്രൈസ്തവ മത-വിശ്വാസ സംവാദങ്ങളെ ജനകീയ പ്രതിരോധ സംഘങ്ങളുമായി കോർത്തുവച്ച ദൈവശാസ്ത്ര പണ്ഡിതൻ എന്ന നിലയിലും  ക്രിസ്തുവിൽ സമഗ്രമായ ജീവൻ എല്ലാവർക്കുമായി അന്വേഷിച്ച വിശ്വാസ പ്രതിരോധ പ്രവർത്തകൻ എന്ന നിലയിലും എം.ജെ.ജോസഫച്ചൻ  എന്നും നമുക്കൊരു വഴിവിളക്കാണ്. യഥാർത്ഥ രാഷ്ട്രീയം എന്നത് ജനതതിയുടെ വിമോചനമാണെന്നും ദൈവശാസ്ത്രം ദുർബലരുടെ കണ്ണുനീരാണെന്നും ഉറക്കെ പറഞ്ഞുകൊണ്ട് എം.ജെ. എന്ന ആ സൗമ്യനായ കലാപകാരി ഇന്നും നമ്മോടൊപ്പം സഞ്ചരിക്കുന്നു.

പൂർവസൂരികൾക്കു പ്രണാമം.   


കുറിപ്പുകൾ: 

1 പ്രൊഫ. ടി.എം. യേശുദാസൻ, 'സമൃദ്ധിയായ ജീവൻ എല്ലാവർക്കും,'  തേനും വയമ്പും, തിരുവല്ല: തിരുവല്ല എക്യൂമെനിക്കൽ ചാരിറ്റബിൾ ട്രസ്റ്റ്, 2011, പേജ് 16 

2 പ്രസ്തുത ഗ്രൻഥം, പേജ് 17 

3 പാടാമൊന്നായ്, സി.എസ്.എസ് & തിരുവല്ല സംഘം, തിരുവല്ല, 2000

4  റവ. എം.ജെ.ജോസഫ്, വെയിലത്ത് നിർത്തപ്പെട്ടവർ, തിരുവല്ല: ഡൈനാമിക് പബ്ലിഷിംഗ് ഹാന്സ്, 2018, p 139 

5 പ്രസ്തുത ഗ്രൻഥം, p 187

6 റവ. എം.ജെ. ജോസഫ്, ചൂട്ടുകൾ കത്തിച്ചെടുക്കുക, ജനജാകൃതി പ്രസാധക സംഘം, ആലപ്പുഴ, 2011, പേജ് 52 

 


No comments:

Post a Comment

Note: Only a member of this blog may post a comment.