Sunday, June 20, 2021

 


വസന്തത്തിന് കാതോർത്ത് 10

വർഗ്ഗരഹിത സമൂഹം സ്വപ്നം കണ്ട്: ഡോ. ഗീവർഗീസ് മാർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത 



വിദ്യാഭ്യാസ കാലഘട്ടത്തിൽ ഒസ്താത്തിയോസ് തിരുമേനിയുടെ പ്രഭാഷണങ്ങൾ എന്നെ ആകര്ഷിച്ചിരുന്നത്  അതിലെ സാമൂഹ്യ നൈതികയുടെ ഉള്ളടക്കമാണ്. ക്രിസ്തീയത കേവലമൊരു പാരമ്പര്യ സ്വത്വ ബോധമല്ലെന്നും, പ്രത്യുത, അത് കരുതലിന്റെ പ്രത്യശാസ്ത്രമാണെന്നും സ്ഥിതിസമത്ത്വത്തിനായുള്ള പ്രയോഗമാണെന്നുമുള്ള അദ്ദേഹത്തിന്റെ ചിന്ത ക്രിസ്തീയ വിശ്വാസത്തിന്റെ പ്രയോജനക്ഷമത അടിവരയിടുന്നതായിരിന്നു. സത്യവിശ്വാസത്തിന്റെ ആവിഷ്കാരത്തിനപ്പുറം (Orthodoxy) സത്യപ്രയോഗത്തിലേക്കുള്ള (Orthopraxis) അദ്ദേഹത്തിന്റെ രീതിശാസ്ത്രപരമായ ചുവടുമാറ്റം തന്നെയാണ് മാർ ഒസ്താത്തിയോസിനെ കേരളത്തിലെ ക്രൈസ്തവ ചിന്തകരിൽ വേറിട്ടുനിർത്തുന്നതെന്ന എം.എം. തോമസിന്റെ നിരീക്ഷണം ഏറെ അന്വർത്ഥമാണ്. പാശ്ചാത്യ- പൗരസ്ത്യ ചിന്താപദ്ധതികളിൽ അവഗാഹം നേടിയ എക്യൂമെനിക്കൽ ദൈവശാസ്ത്രജ്ഞൻ എന്ന നിലയിൽ വിരാചിക്കുമ്പോഴും മാർ ഒസ്താത്തിയോസ് എന്നെ സ്വാധീനിക്കുന്നത് ക്രൈസ്തവ വിശ്വാസം ഒരു നീതിപ്രയോഗമാണെന്നുള്ള അദ്ദേഹത്തിന്റെ ഉറച്ച നിലപാടുകളാണ്. ദരിദ്ര ലോകത്തിൽ സമ്പന്നനായിരിക്കുന്നതാണ് പാപമെന്നും  അങ്ങനെയെങ്കിൽ നിയോലിബറലിസത്തിന്റെ ഈ കാലത്ത് സമ്പന്ന സഭ പാപിയായിരിക്കുന്നെന്നും ഉറക്കെ പറയാനുള്ള അദ്ദേഹത്തിന്റെ ധൈര്യം എന്നെ വല്ലാതെ ആകര്ഷിച്ചുവെന്നുള്ളതാണ് വാസ്തവം. അത് കേവലമൊരു മതവിമര്ശനത്തിനപ്പുറം വരാനിരിക്കുന്ന നവലോകക്രമത്തിന്റെ പ്രത്യക്ഷതയുടെ രേഖപ്പെടുത്തലായിട്ടാണ്  ഞാൻ    കണ്ടത് . 

മാവേലിക്കരയിൽ മുണ്ടുവേലിൽ കുടുംബത്തിൽ 1918  ഡിസംബർ 9 നാണ്‌ എം. വി.ജോർജ്‌ ജനിക്കുന്നത്. സ്വദേശത്തെ സ്കൂൾ-കോളേജ് വിദ്യാഭ്യാസത്തിനുശേഷം  ജബൽപൂർ ലിയോണാർഡ് തിയോളജിക്കൽ  കോളേജിൽ നിന്ന് ബാച്‌ലർ ഓഫ് ഡിവിനിറ്റിയും അമേരിക്കയിലെ ഡ്രൂ യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ്റ്റേഴ്സ് ബിരുദവും യൂണിയൻ തിയോളജിക്കൽ സെമിനാരിയിൽ നിന്ന് ഗവേഷണ ബിരുദവും നേടിയ അദ്ദേഹം 1975 ൽ ഗീവര്ഗീസ് മാർ ഒസ്താത്തിയോസ് എന്ന പേരിൽ മലങ്കര ഓർത്തഡോൿസ് സഭയിൽ മെത്രാപ്പോലീത്തയായി. ദീർഘകാലം കോട്ടയം ഓർത്തഡോൿസ് സെമിനാരിയിൽ അധ്യാപകനായിരുന്ന മാർ ഒസ്താത്തിയോസ് നിരവധി ആതുര സ്ഥാപനങ്ങളുടെ സ്ഥാപകനും തികഞ്ഞ മനുഷ്യസ്നേഹിയുമായിരിന്നു. അഖില ലോക സഭാകൗണ്സിലിന്റെ ഫെയ്ത് & ഓർഡർ കമ്മീഷൻ അംഗമായിരുന്നു. എക്യൂമെനിക്കൽ ദൈവശാസ്ത്രത്തിൽ അദ്ദേഹം ചെയ്ത സംഭാവനകളെ അനുസ്മരിച്ച് സെറാമ്പൂർ യൂണിവേഴ്സിറ്റി 1993 ൽ ഡോക്ടറേറ്റ് നൽകി ആദരിച്ചു. Sharing God and a Sharing World, One Religion of Love, The Sin of Being Rich in a Poor World , അത്രൈത ദൈവശാസ്ത്രവും സ്നേഹത്തിന്റെ ഏകമതവും, സുവിശേഷ ദൗത്യവും സ്ഥിതി സമത്വവും, മാഫിയ, സോഫിയ, ഗ്ലോറിയ തുടങ്ങിയ അമ്പതോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ടെങ്കിലും Theology of a Classless Society എന്ന ഗ്രന്ഥമാണ് അന്താരാഷ്ട്ര ശ്രദ്‌ധ പിടിച്ചുപറ്റിയത്. വർഗ രഹിത സമൂഹത്തെകുറിച്ചുള്ള അദ്ദേഹത്തിന്റെ ചിന്തകൾ പൊതുസമൂഹം തികഞ്ഞ വിസ്മയത്തോടെയാണ് കേട്ടത്. 2012 ഫെബ്രുവരി 16 നു മാർ ഒസ്താത്തിയോസ് കാലം ചെയ്തു. കേവലമൊരു മത പണ്ഡിതൻ എന്നതിനപ്പുറം ദാരിദ്രവും നിരക്ഷരതയും മതവൈരാഗ്യവും നിറഞ്ഞ പൊതു സമൂഹത്തെ ഒരു നീതി സമൂഹമായി വിഭാവന ചെയ്യുവാനുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളാണ് മാർ ഒസ്താത്തിയോസിനെ ഇന്നും ഗൗരവമായിക്കാണാൻ നമ്മെ പ്രേരിപ്പിക്കുന്നത്.

വർഗ രഹിത സമൂഹത്തിന്റെ ദൈവശാസ്ത്രം 

മാർ ഒസ്താത്തിയോസിനെ സംബധിച്ചിടത്തോളം ക്രൈസ്തവ വിശ്വാസത്തിന്റെ ഉൾക്കാമ്പ് ദൈവരാജ്യ ദർശനമാണ്. നീതിയും സമത്വവും സഹോദര്യവുമാണത്തിന്റെ അടയാളങ്ങൾ. അത് സാക്ഷാത്കരിക്കാനുള്ള നിയോഗമാണ് സഭക്കുള്ളത്. വേദപുസ്തകതിൽ സഭയുടെ പ്രാഗ് രൂപമായി കാണുന്ന യേശുപ്രസ്ഥാനം പൊതുസ്വത്തുടമസ്ഥതയുടെയും പങ്കിടലിന്റെയും സമൂഹമായിരുന്നു. അതുകൊണ്ടാണ് യേശു ദൈവരാജ്യത്തിന്റെ അടയാളവും മർമ്മവും ആകുന്നത്. യേശുവിന്റെ ക്രൂശ്, സ്വയത്യാഗത്തിലൂടെ രക്ഷയുടെ പരികര്മികളായിത്തീരുന്നവരുടെ ദൈവീകരണത്തിന്റെ സാക്ഷാത്കാരവും ഉയിർപ്പ് ആത്യന്തികമായ പ്രതീക്ഷയുടെ വെളിപ്പെടുത്തലുമാണ്. അതുകൊണ്ട്, ക്രിസ്തുവിലൂടെ വെളിപ്പെടുന്ന വിശ്വാസത്തിന്റെ മർമം എന്നത് കാലസമ്പൂര്ണതയിൽ,  ചരിത്രഗതിയിൽ രൂപീകൃതമാകുന്ന നീതിസമൂഹത്തെകുറിച്ചുള്ള നിത്യമായ പ്രതീക്ഷയും സാക്ഷാത്കാരവുമാണ്. വിഭവചൂഷണവും ദരിദ്രവത്കരണവും രൂക്ഷമായിക്കൊണ്ടിരിക്കുന്ന സമകാലിക ലോകത്തിൽ പങ്കിടലിന്റെയും കരുതലിന്റെയും സൂമഹ്യക്രമം സൃഷ്ടിക്കുന്നതിനാണ് സഭ നിയോഗിക്കപ്പെട്ടിരിക്കുന്നതെന്ന മർമം വിസ്മരിക്കപ്പെട്ടാൽ സഭയും ന്യായവിധിക്ക് വിധേയമാകേണ്ടി വരുമെന്ന് മാർ ഒസ്താത്തിയോസ് മുന്നറിയിപ്പ് നൽകുന്നു.  



ദൈവരാജ്യമെന്ന നീതിസമൂഹത്തിന്റെ സൃഷ്ടി പക്ഷെ  മനുഷ്യകേന്ദ്രീകൃതമാകാൻ പാടില്ല. അത്, ദൈവകേന്ദ്രീകൃതമായിരിക്കണം. കാരണം വ്യത്യസ്ത കാരണങ്ങളാൽ ഭിന്നിച്ചിരിക്കുന്ന മാനവരാശിയെ ഏകീകരിക്കാവുന്ന ഏക കേന്ദ്രം ദൈവമാണ്. ഇവിടെയാണ് മാനവികതയും ദൈവീകതയും സമന്വയിപ്പിക്കുന്ന മാർ ഒസ്താത്തിയോസിന്റെ ചിന്താപദ്ധതി വെളിപ്പെടുന്നത്. തീസിസും ആന്റിതീസിസും തമ്മിലുള്ള വൈരുധ്യാത്മകതയാണ് മാർക്സ് കണ്ടതെങ്കിൽ മാർ ഒസ്താത്തിയോസ് കാണുന്നത് അതിനെ ഒന്നിപ്പിക്കുന്ന ആശയലോകമാണ്. അത് ദൈവമാണ്. ഹെഗലിനെ ഫോയർബാക്കിലൂടെയാണ് മാർക്സ് വായിക്കുന്നതെങ്കിൽ ക്ലാസിക്കൽ ആശയവാദത്തിലൂടെയാണ് മാർ ഒസ്താത്തിയോസ് ഹെഗലിനെ വായിക്കുന്നത്. ഈ സമന്വയത്തിന്റെ    കേന്ദ്രമായ  ബിന്ദു സ്നേഹത്തിന്റെ ഉണ്മയായ ഏകദൈവമാണ്. വർഗ്ഗ രഹിത സമൂഹം സ്നേഹത്തിന്റെ ദൈവസമൂഹമാണ്. പരസ്പര സ്നേഹവും കരുതലും വിഭവപങ്കിടലുമാണത്തിന്റെ ഉണ്മ. മാർക്സ് പ്രത്യശാസ്ത്രപരമായാണ് ഇതിനെ കണ്ടെതെങ്കിൽ മാർ ഒസ്താത്തിയോസ് ദൈവിക മർമ്മമായി അതിനെ കാണുന്നു. മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ നിശ്ചലതയെക്കാളും ദൈവീക വെളിപാടിന്റെ നിത്യതയാണ് മാർ ഒസ്താത്തിയോസ് ഉയർത്തിപ്പിടിക്കുന്നത്. 

വർഗ്ഗം എന്ന സംവർഗ്ഗം മാർക്സിൽനിന്നും വിഭിന്നമായിട്ടാണ് മാർ ഒസ്താത്തിയോസ് ഉപയോഗിക്കുന്നത്.  വിഭവ കേന്ദ്രീകരണത്തിന്റെ സാമൂഹ്യ / സാമ്പത്തിക ഘടന എന്ന നിലയിലാണ് മാർക്സ് അതിനെ സമീപിക്കുന്നതെങ്കിൽ മാർ ഒസ്താത്തിയോസിനെ സംബന്ധിച്ചിടത്തോളം അത് ധനിക-ദരിദ്ര വിഭാഗീയതയുടെ സാംസ്‌കാരിക ഘടനയാണ്. ഇത് മാനവ സമൂഹത്തിൽ ഭിന്നതയും സംഘർഷവും ചൂഷണവും വർധിപ്പിക്കും. ഭിന്നത, അത്, സാമ്പത്തികമായാലും സാമൂഹികമായാലും സംസാകാരികമായാലും  പരിശുദ്ധാത്മാവിനെതിരെയുള്ള പാപമാണ്. ഭിന്നതകൾക്കപ്പുറം മാനവരാശിയെ സംയോജിപ്പിക്കുന്നതു സ്നേഹമാണ്, ആഗോള സഹോദര്യമാണ്. ഈ ആഗോള സാഹോദര്യത്തിന്റെ അടിസ്ഥാനമായി മാർ ഒസ്താത്തിയോസ് കാണുന്നത് പങ്കിടലിന്റെയും ഐക്യതയുടെയും ഉദാത്ത മാതൃകയായ ത്രിത്വ ദൈവമാണ്.   നവമാനവികതയുടെയും സമത്വസമൂഹത്തിന്റെയും മതനിരപേക്ഷ സംസ്കൃതിയുടെയും അടിസ്ഥാനമായി അദ്ദേഹം കാണുന്നത് ത്രിത്വ ദൈവത്തെക്കുറിച്ചുള്ള ദൈവശാസ്ത്ര ദർശനമാണ്.  

പങ്കിടലിന്റെ ദൈവീകതയും സ്നേഹത്തിന്റെ ഏക മതവും 

വർഗ്ഗ രഹിത സമൂഹത്തിന്റെ അടിസ്ഥാന ആശയമായി മാർ ഒസ്താത്തിയോസ് കാണുന്നത് ത്രിത്വത്തിലെ ഐക്യമാണ്. ത്രിത്വ ദൈവ സങ്കല്പത്തിലെ സഹസമത്വവും സഹനിത്യതയും സഹസാരാംശവും ഈ ഭൂമിയിലെ സ്നേഹ സമൂഹത്തിന്റെ മുൻരുചിയാണ്. സ്നേഹം പങ്കുവയ്ക്കുന്നതിലൂടെയും സഹനത്തിൽകൂടിയും സഹവാസത്തിൽ കൂടിയും വർഗ്ഗ രഹിത സമൂഹം സൃഷ്ടിക്കാൻ കഴിയും. ദൈവം തന്നിൽ തന്നെ നിത്യ സ്നേഹം പങ്കിടുന്നതുപോലെ മാനവരാശി മുഴുവനും സ്വാർത്ഥത ത്യജിച്ച് ആഗോള സാഹോദര്യത്തിന്റെ ഒരു പുതിയ ലോകം സൃഷ്ടിക്കണം. സ്വാർത്ഥയുടെ ത്യജിക്കൽ സ്നേഹത്തിന്റെ മുൻരുചിയായി നാം കാണുന്ന ഉദാത്ത സ്ഥാനം ക്രിസ്തുവിന്റെ ക്രൂശാണ്. അതാണ് മാനവരാശിയുടെ രക്ഷയുടെ അടയാളം. ക്രൂശിലെ ദൈവസ്നേഹം പങ്കെടുപ്പിന്റെ രാഷ്ട്രീയ പ്രത്യശാസ്ത്രമാണ്. നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുന്നതിന്റെ പ്രത്യയശാസ്ത്ര മർമം ക്രൂശിലാണ് . 



വെളിപ്പെടുന്നത്. ഐക്യത്തിന്റെയും അനുരഞ്ജനത്തിന്റെയും പാപക്ഷമയുടെയും അനുഭവത്തിലേക്ക് ഒരു സമൂഹം നീങ്ങണമെങ്കിൽ യാത്ര ക്രൂശിന്റെ മർമ്മത്തിൽ നിന്നും ആരംഭിക്കണം. ക്രിസ്തീയത, മാർ ഒസ്താത്തിയോസിന്‌ സ്നേഹപ്രയോഗത്തിന്റെ രാഷ്ട്രീയ പ്രക്രിയയാണ്; ജ്ഞാന സിദ്ധാന്തപരമായ അറിവുമാത്രമല്ല. ദൈവശാസ്ത്രപരമായ  അറിവ് സത്യസന്ധമാകുന്നത് അത് വർഗ്ഗരഹിത സമൂഹത്തിന്റെ പ്രയോഗശാസ്ത്രമാകുമ്പോഴാണ്. ത്രിത്വത്തെക്കുറിച്ചുള്ള ക്ലാസിക്കൽ ദർശനങ്ങൾ ആശയവാദമായിത്തന്നെ നിൽക്കുമ്പോഴും മാർ ഒസ്താത്തിയോസ് അതിനെ ദരിദ്രരുടെ വിമോചന പ്രത്യയശാസ്ത്രമാക്കി മാറ്റുന്നുവെന്നത് ശ്രദ്ധേയമാണ്. 

ഭാരതീയ ദർശനങ്ങളുടെ വെള്ളിവെളിച്ചത്തിൽ ത്രിത്വത്തെക്കുറിച്ചുള്ള ചിന്തകൾ രൂപപ്പെടുത്താനാണ് മാർ ഒസ്താത്തിയോസ് ശ്രമിക്കുന്നത്. ശങ്കരാചാര്യരുടെ Advaitha ദർശനം ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ഐക്യത്തെ വെളിപ്പെടുത്തുമ്പോഴും രാമാനുജന്റെ Vishishtadvaitha ലോകത്തിന്റെ ചരിത്രപരതയെ ഉള്കൊള്ളാനുള്ളൊരു ശ്രമമായിരുന്നു. ഇതിന്റെ വിപുലീകരണമായി മാർ ഒസ്താത്തിയോസ് മുന്നോട്ടുവയ്ക്കുന്നത് അത്രൈത മതദര്ശനമാണ്. അത്രൈത മതദര്ശനം ദൈവത്തിന്റെ ബഹുത്വവും ഏകത്വവും ചേർത്തുപിടിക്കുന്നു. ഇവിടെ ജീവാത്മാവും പരമാത്മാവും മറ്റുജീവാത്മാക്കളുമായുള്ള ബന്ധത്തിലാണ് നിലനിൽക്കുന്നത്. ഇതാണ് ചരിത്രത്തിൽ അനിവാര്യമായിരിക്കുന്ന ആഗോള സാഹോദര്യത്തിന്റെ മതം. ദാരിദ്രവും ചൂഷണവും ഭിന്നതയും ഭൂമുഖത്തുനിന്നും തുടച്ചുമാറ്റുന്ന സ്നേഹത്തിന്റെ ഏകമതമാണിത്. അത്രൈത ദൈവം ആഗോള ദൈവവും എല്ലാവരുടെയും പിതാവുമാണ്. സാർവ്വലൗവിക സാഹോദര്യത്തിന്റെ മർമം ഇതാണ്. "ത്രീയേക ദൈവം എല്ലാവർക്കും ദൈവം ഹിന്ദുവിനും മുസൽമാനും." മതം മൗലികവാദമായും തീവ്രവാദമായും മാറുന്ന സമകാലിക കാലത്തു മാർ ഒസ്താത്തിയോസിന്റെ മതം ത്യാഗത്തിന്റെയും പങ്കിടലിന്റെയും സഹോദര്യത്തിന്റേതുമാണ്. മതങ്ങൾ വിശ്വാസപരവും ആചാരപരവുമായ ഭിന്നതകൾ മൂത്ത് പരസ്പരം സംവദിക്കുന്ന തീവ്രവാദങ്ങളായി മുരടിക്കുന്ന ഇക്കാലത്ത് ഭേദങ്ങൾക്കുമപ്പുറത്തു മതങ്ങൾ പരമമായ സത്യസാരത്തിൽ അടിസ്ഥാനമാണ് എന്ന് പ്രഖാപിക്കുന്ന മാർ ഒസ്താത്തിയോസിന്റെ ദർശനങ്ങൾ പ്രതീക്ഷകൾ പകരുന്നതാണെന്ന്‌ ഡോ. സുകുമാർ അഴീക്കോട് പ്രസ്താവിക്കുന്നു. എന്നാൽ, ബഹുലതകളെ കൂട്ടികെട്ടുന്ന ഏക കേന്ദ്രം അത് സ്‌നേഹത്തിന്റെ കേന്ദ്രമായാലും വ്യതിരിക്തതകളെ എങ്ങനെയാണ്‌ മാനിക്കുന്നത് അല്ലെങ്കിൽ ആ പരസ്പര ബഹുമാനത്തിന്റെ രീതിശാസ്ത്രമെന്താണെന്നുള്ള ചർച്ചകളിലേക്കൊന്നും അദ്ദേഹം കടക്കുന്നില്ലെങ്കിലും എല്ലാ മനുഷ്യരെയും ഒന്നായികാണാനുള്ള മതദര്ശനങ്ങൾ ക്രൈസ്തവരെയെങ്കിലും നന്നാക്കാൻ സഹായകരമാകും എന്നുള്ളതിൽ സംശയമില്ല. പക്ഷെ, സ്നേഹം എന്ന പ്രത്യയശാസ്ത്രം മുന്നോട്ടു വയ്ക്കുന്ന മതദർശനം മതേതരത്തിന്റെ ദൈവശാസ്ത്രമാണെന്നുള്ളത് വാസ്തവത്തിൽ സങ്കുചിത ക്രൈസ്തവ ദര്ശനത്തിന്റെ പൊളിച്ചെഴുത്തും അപനിർമാണവുമാണ്. അതുതന്നെയാണ് ഡോ. ഗീവര്ഗീസ് മാർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തായെ ഈകാലത്തും പ്രസക്തമാകുന്നത്. 

ഉപസംഹാരം 

ഏതൊരു ദൈവശാസ്ത്രവും സത്യസന്ധമാകുന്നത് അത് വർഗ്ഗരഹിത സമൂഹത്തിന്റെ പ്രത്യശാസ്ത്രമാകുമ്പോഴാണെന്നുള്ള ഡോ. ഗീവര്ഗീസ് മാർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തയുടെ വാക്കുകൾ അദ്ദേഹത്തെ ഒരു മതേതര രാഷ്ട്രീയ ദൈവശാസ്ത്രത്തിന്റെ വക്താവാക്കുന്നു. ദരിദ്രരുടെ ലോകത്തിൽ നിസ്സംഗരായും നിർമതരായും ഇരിക്കുന്നത് തന്നെയാണ് പാപം എന്ന് അദ്ദേഹം പറയുന്നിടത്തു പാപത്തെക്കുറിച്ചും രക്ഷയെകുറിച്ചുമുള്ള പരമ്പരാഗത ദൈവശാസ്ത്ര  ദർശനങ്ങൾ കടപുഴകി വീഴുന്നു. വിഭവ കേന്ദ്രീകൃതത്വവും സ്വകാര്യ സ്വത്തുസമ്പ്രദായവും ദൈവ നിഷേധമാണെന്നു പറയുന്നിടത്തു നാം കാണുന്നത് ഒരു സഭാ വിമർശകനെയാണ്. എന്നാൽ, സ്നേഹം എന്നത് സർവ്വ ലൗകിക സാഹോദര്യത്തിന്റെ പ്രത്യയശാസ്തമാണെന്നുള്ള മാർ ഒസ്താത്തിയോസിന്റെ ചിന്ത നവസാമ്രാജ്യത്തിന്റെ  സമകാലിക കാലത്തു അന്റോണിയോ  നെഗ്രിക്കുo മിഷേൽ ഹാർട്ടിനുമൊപ്പം അദ്ദേഹത്തെ അടയാളപ്പെടുത്തുന്നുവെന്നതാണ് ഏറെ വിസ്മയകരം. 

No comments:

Post a Comment

Note: Only a member of this blog may post a comment.