Friday, May 28, 2021

 

വസന്തത്തിന് കാതോർത്ത് 7


പ്രൊഫ. നൈനാൻ കോശി: ഭരണകൂട ഭീകരതയുടെ ഈ കാലത്ത് അനിവാര്യമായിത്തീരുന്ന ഓർമ്മ

                                                   



ക്രൈസ്തവ സഭക്ക് ഭരണകൂടത്തോട് ഉണ്ടായിരിക്കേണ്ട ദൈവശാസ്ത്ര സമീപനത്തെക്കുറിച്ചു ആഴമായി പഠിക്കുകയും പഠിപ്പിക്കുകയും  ചെയ്ത് ഇന്ത്യയിൽ മാത്രമല്ല അന്താരാഷ്ട്ര തലങ്ങളിലും ശ്രദ്ധിക്കപ്പെട്ട  ഒരാൾ എന്ന നിലയ്ക്കാണ് പ്രൊഫ. നൈനാൻ കോശിയെ ഞാൻ  അനുസ്മരിക്കാനാഗ്രഹിക്കുന്നത്. എക്യൂമെനിസത്തെക്കുറിച്ചും ആണവ നിരായുധീകരണത്തെക്കുറിച്ചും സഭയിലെ ജാതീയതിയെക്കുറിച്ചുമൊക്കെ അദ്ദേഹം സംസാരിച്ചുണ്ട്, എഴുതിയിട്ടുണ്ട്. അതൊക്കെത്തന്നെ പരിഗണനാർഹവും ചിന്തോദ്ധീപകങ്ങളുമാണ്. എന്നാൽ, സഭയും രാഷ്ട്രവും എന്ന കേന്ദ്ര ചിന്താമണ്ഡലത്തിൽ നിന്നാണ് അദ്ദേഹം തന്റെ സാമൂഹ്യ, രാഷ്ട്രീയ  ദൈവശാസ്ത്രചിന്താധാരകൾ വികസിപ്പിച്ചിട്ടുള്ളതെന്നാണ് എനിക്ക് തോന്നുന്നത്. ഒരുപക്ഷെ, അഖില ലോക സഭ കൗൺസിലിന്റെ അന്താരാഷ്ട്ര നയതന്ത്ര നിലപാടുകൾ രൂപപ്പെടുത്തിയ ആൾ എന്ന നിലക്ക് ഇത് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സംഭവനയാണെന്നു കരുതേണ്ടിയിരിക്കുന്നു. ഭരണകൂടാധികാരം കൂടുതൽ കൂടുതൽ കേന്ദ്രീകരിക്കപ്പെടുകയും ജനവിരുദ്ധമാകുകയും അടിസ്ഥാന സമൂഹങ്ങൾ   മുൻപെങ്ങുമില്ലാത്തവിധം പുറന്തള്ളപ്പെടുകയും ചെയ്യുന്ന സമകാലിക പശ്ചാത്തലത്തിൽ പ്രൊഫ.നൈനാൻ കോശിയുടെ ഭരണകൂട ദൈവശാസ്ത്ര ചിന്തകൾ അനുസ്മരിക്കുന്നത് ഒരു ദൈവശാസ്ത്ര നിർബന്ധം കൂടിയാകാം. 

പിന്നിട്ട ജീവിതവഴികൾ

1934 ഫെബ്രുവരി ഒന്നിന് പത്തനംതിട്ട ജില്ലയിലെ മുണ്ടിയപ്പള്ളിയിലാണ് നൈനാൻ കോശി ജനിക്കുന്നത്. ദക്ഷിണേന്ത്യ സഭയുടെ മധ്യകേരള മഹാഇടവകയിലെ അംഗമായിരുന്നു. കോട്ടയം CMS കോളേജിൽ ഇംഗ്ലീഷ് അധ്യാപകനായിട്ടാണ് കരിയർ ആരംഭിക്കുന്നത്. പിന്നീട് ചങ്ങനാശ്ശേരി SB കോളേജിലും മാവേലിക്കര ബിഷപ്പ് മൂർ കോളേജിലും പഠിപ്പിച്ചു. ബിഷപ്പ് മൂർ കോളേജിലെ വൈസ് പ്രിൻസിപ്പലായിട്ടാണ് റിട്ടയർ ചെയ്യുന്നത്. അക്കാലത്തു കേരള യൂണിവേഴ്സിറ്റി സിന്റിക്കേറ്റ് അംഗമായി പ്രവർത്തിക്കുമ്പോൾ കേരള ഗവർമെന്റിന്റെ ഉന്നതവിദ്യാഭ്യാസ നയരൂപീകരണ ബോർഡ്അംഗമായിരുന്നിട്ടുണ്ട്. 

എക്യൂമെനിക്കൽ പ്രവർത്തനങ്ങളിൽ തന്റെ മാർഗദർശിയായിരുന്ന ഡോ. എം.എം തോമസിന്റെ ആലോചനപ്രകാരം 1968 -73  കാലഘട്ടത്തിൽ സ്റ്റുഡന്റ് ക്രിസ്ത്യൻ മൂവ്‌മെന്റ് ഓഫ് ഇന്ത്യയുടെ (SCMI) നേതൃത്വം ഏറ്റെടുത്തു. പിന്നീട് WCC യുടെ Churches Commission on International Affairs ന്റെ  ഡയറക്ടറായി ചുമതലയേറ്റപ്പോൾ സഭയും രാഷ്ട്രവും തമ്മിലുള്ള പരിവർത്തനാത്മക ബന്ധത്തെക്കുറിച്ചും ഭരണകൂടത്തെക്കുറിച്ചുള്ള എക്യൂമെനിക്കൽ ദൈവശാസ്ത്രത്തെക്കുറിച്ചും ധാരാളം എഴുതുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു. ബാംഗ്ലൂർ എക്യൂമെനിക്കൽ ക്രിസ്ത്യൻ സെന്ററിന്റെ ഡയറക്ടറായി കുറേകാലം പ്രവർത്തിച്ചിരുന്നു. Christian Institute For the Study of Religion and Society (CISRS) യുടെ  പ്രവർത്തനങ്ങളിലൂടെ ദേശീയ എക്യൂമെനിക്കൽ പ്ലാറ്റുഫോമുകളിലും പ്രൊഫ. കോശി സജീവമായിരുന്നു.  അദ്ദേഹത്തിന്റെ  എക്യൂമെനിക്കൽ രംഗത്തെ സംഭാവനകൾ പരിഗണിച്ചു് സെറാമ്പൂർ യൂണിവേഴ്സിറ്റി 1995 ൽ ഓണററി ഡോക്ടറേറ്റ് നൽകിയിരുന്നു. 2015  മാർച്ച് 4 ന് അന്തരിച്ചു. 

WCC യിലെ ചുമതലകളിൽ നിന്നും വിരമിച്ചതിനുശേഷം Harvard Law School ൽ ഫെലോ ആയി പ്രവർത്തിച്ചിരുന്നു. Caste in  Kerala Churches എന്ന പുസ്തകം കേരളത്തിലെ സഭകളിലെ ജാതീയതയെ തുറന്നു കാണിക്കുന്ന ഒന്നായിരുന്നു. Religious Freedom in a Changing  World,   War on Terror, Reordering  the  World, Empire and Terrorism, സഭയും രാഷ്ട്രവും; ഭീകരവാദവും നവ ലോകക്രമവുo; മതം, മാർക്സിസം, മതേതരത്വം; യുദ്ധം, രാഷ്ട്രം, സമൂഹം; ശിഥിലീകരിക്കപ്പെട്ട വിദ്യാഭ്യാസം  തുടങ്ങിയ ധാരാളം രചനകളിലൂടെ കേരളീയ പൊതുസമൂഹത്തെ പുരോഗമനാത്മകമായ ക്രൈസ്തവ ദർശനങ്ങളിലൂടെ അഡ്രസ് ചെയ്ത് ഒരാൾ എന്ന നിലക്ക് കാലം കൗതുകത്തോടെ നോക്കിക്കാണുന്ന ഒരു ജീവിതമാണ് പ്രൊഫ. നൈനാൻ കോശിയുടേത്. 


  

 ഭരണകൂട ദൈവശാസ്ത്രം 

നീതിനിഷ്ഠമായൊരു പൗരജീവിതമാണ് രാഷ്ട്രം വിഭാവന ചെയ്യുന്നതെങ്കിലും പലപ്പോഴും പ്രബല സമൂഹങ്ങളും താല്പര്യങ്ങളുമാണ്  രാഷ്ട്രത്തെ നിയന്ത്രിക്കുന്നതെന്ന പ്രശനം  അടിസ്ഥാനപരമാണെന്നു നൈനാൻ കോശി വ്യക്തമാക്കുന്നുണ്ട്. ക്രമപരിപാലന രാഷ്ട്ര സങ്കല്പത്തിൽ നിന്നും ക്ഷേമ രാഷ്ട്ര സങ്കല്പത്തിലേക്കുള്ള വളർച്ച ജനാധിപത്യത്തിന്റെ വളർച്ചയാണെങ്കിലും  കീഴാള സമൂഹങ്ങളിന്നും രാഷ്ട്രം എന്ന സങ്കല്പത്തിന്റെ  ക്രീയാത്മക ഉപഭോക്താക്കളായിട്ടില്ല. ഭരണകൂട സങ്കല്പത്തിലെ വളർച്ചയിൽ അതൊരു പ്രതിസന്ധി തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്  എന്ന് അദ്ദേഹം വിലയിരുത്തുന്നുണ്ട്.  ഇന്ത്യയിലാവട്ടെ സ്വാതന്ത്ര്യവും ജനാധിപത്യവും മാത്രമല്ല സോഷ്യലിസവും   ക്ഷേമരാഷ്ട്ര സകൽപത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്. 

വേദപുസ്തകത്തിലെ രാഷ്ട്രസങ്കല്പത്തെക്കുറിച്ചു നൈനാൻ കോശി ആഴമായി പ്രതിപാദിക്കുന്നുണ്ട്. വേദപുസ്തകത്തിൽ ഇസ്രേയലിന്റെ രാഷ്ട്രരൂപീകരണ പ്രക്രിയ വ്യക്തമാക്കുന്നുണ്ട്. അടിമത്വത്തിന്റെ സാമൂഹ്യഘടനയിൽ നിന്നും ദൈവജനത്തിന്റെ വിമോചന സ്വത്വരൂപീകരണ പ്രക്രിയയിലാണ് പഴയനിയമത്തിൽ രാഷ്ട്രവും ന്യായപ്രമാണവുമൊക്കെ പ്രസക്തമാകുന്നത്. വിമോചകനായ ദൈവത്തെ കുറിച്ചുള്ള ദര്ശനവും നീതിപൂർവമായ സാമൂഹ്യ ജീവിതവും വളരെ ബന്ധപ്പെട്ടിരിക്കുന്നു. തിയോക്രസിയിൽ നിന്നാണ് ഡെമോക്രസി രൂപപെടുന്നതെന്നു കാണാം. ഭരണാധികാരി ദൈവത്തിന്റെ  അഭിഷിക്തനാണെന്ന ചിന്ത ദൈവ-മനുഷ്യ ഉടമ്പടിയുടെ ദര്ശനത്തിന്റെ ഭാഗമാണ്. ദൈവവും ദൈവം നൽകിയ ന്യായപ്രമാണവും നീതിപൂർവമായ സാമൂഹ്യ   ക്രമം നിലനിർത്തുന്നതിനാണ് ശ്രമിക്കുന്നത്. അത് വിസ്മരിക്കപ്പെട്ടാൽ ന്യായവിധി ഉണ്ടാകും. പ്രസ്തുത ന്യവിധിയുടെ പരികർമികളായിരിന്നു   പ്രവാചകന്മാർ. ഒരേസമയം തന്നെ അനിവാര്യതയും പ്രതിസന്ധിയുമായി തീരുന്ന രാഷ്ട്രം നിരന്തരം നവീകരിക്കപ്പെടുന്നതിനു വിമർശനാത്മകമായ ഇടപെടൽ അനിവാര്യമാണെന്ന് പ്രൊഫ. കോശി പറഞ്ഞു വയ്ക്കുന്നുണ്ട്.  

രാഷ്ട്രത്തെയും   ഭരണകൂടത്തെയും   ദൈവീക രക്ഷാപദ്ധതിയുടെ ഭാഗമായി കാണുന്ന പഴയനിയ ചിന്ത പുതിയനിയമത്തിൽ എത്തുമ്പോൾ വിഭിന്നമാകുന്നു. കാരണം റോമാസാമ്പ്രാജ്യം അക്കാലത്തു ഒരു അധീശത്വ ഭരണ ക്രമമായി മാറിയിരുന്നു. അതുകൊണ്ടു യേശുപ്രസ്ഥാനം പഴയനിയമ പ്രവാചക പാരമ്പര്യത്തിലാണ് ഭരണകൂടത്തെ സമീപിക്കുന്നത്. പരമ്പരാഗതമായ യഹൂദ സങ്കല്പത്തിലുള്ള മിശിഹാ എന്ന സംബോധനക്ക് പകരം മനുഷ്യപുത്രൻ  എന്ന വിളിപ്പേര് യേശു താല്പര്യപ്പെടുന്നതിൽ   യേശുവിന്റെ രാഷ്ട്ര സങ്കല്പത്തിന്റെ വ്യതിരിക്തത പ്രകടമായിരുന്നു. ഒരു വംശീയ രാഷ്ട്ര സങ്കല്പത്തിനപ്പുറം പ്രാന്തസ്ഥിതരുടെ സ്വപ്ന രാജ്യം എന്ന നിലയിലാണ് യേശു ദൈവ രാജ്യത്തെ അവതരിപ്പിക്കുന്നത്. ഭരണകൂടത്തിന്റെ അനിവാര്യത യേശു തള്ളിപ്പറയുന്നില്ലെങ്കിലും അരികുവത്കരിക്കപ്പെട്ടവർക്കും നീതിനിഷേധിക്കപെടുന്നവർക്കും അത് പ്രയോജനകരമായി  തീരുന്നതുവരെ ഭരണകൂടത്തെ ആത്യന്തികമായി കാണേണ്ടതില്ല എന്ന സന്ദേശം യേശു  നൽകുന്നുണ്ട്  ഭരണകൂടം അതിന്റെ നിർവഹണ ലക്‌ഷ്യം  സാക്ഷാത്കരിക്കാതെ വരുമ്പോൾ അതിനെതിരെ നിലപാടെടുക്കുന്നത് ദൈവരാജ്യ നീതിയുടെ ഭാഗമാണ് എന്ന് തന്നെയാണ് യേശു പഠിപ്പിക്കുന്നത്.   അത്തരം ചെറുത്തുനില്പുകളുടെ   അടയാളമായി യേശുവിന്റെ ക്രൂശു മാറുന്ന്നുണ്ട്. യഹൂദന്മാരുടെ രാഷ്ട്രം സ്ഥാപിക്കാനാണ് യേശു ശ്രമിച്ചതെന്ന് ഇന്നത്തെ സയണിസ്റ്റുകളുടെ  വാദം അപ്രസക്തമാക്കുന്നതാണ് കുരിശിന്റെ സന്ദേശം. ഭരണകൂടമെന്നത് യേശുവിനെ സംബന്ധിച്ചിടത്തോളം വരാനിരിക്കുന്ന നീതിസമൂഹത്തിന്റെ അടയാളവും ദുര്ബലരുടെ ഒടുങ്ങാത്ത പ്രതീക്ഷയുമാണ്. അത് തന്നെയാണ് സമകാലിക സാമൂഹ്യ പ്രതിരോധങ്ങളുടെ പ്രസക്തി വര്ധിപ്പിക്കുന്നതും എന്ന്  നൈനാൻ കോശി വ്യക്തമാക്കുന്നുണ്ട്. 



ക്രിസ്ത്യാനികളും ജനാധിപത്യവും

വേദപുസ്തകത്തിലെ ആദിമസഭ ദര്ശനത്തിന് വിരുദ്ധമായി ക്ലാസിക്-മെഡീവൽ കാലഘട്ടത്തിൽ ക്രൈസ്തവ സഭ സ്ഥാപന വത്കരിക്കപ്പെട്ടപ്പോൾ ജനാധിപത്യം ക്രൈസ്തവർക്ക് അന്യമായ സങ്കല്പമായി മാറിയിരുന്നു. നവീകരണ കാലഘട്ടമാണ് പിന്നീട് സഭയെ ജനാധിപത്യ പ്രക്രിയയുമായി ബന്ധപ്പെടുത്തിയത്.  ഫ്രഞ്ചുവിപ്ലവത്തിനുശേഷം ആഗോളവ്യാപകമായി രൂപപ്പെട്ട ആധുനിക ജനാധിപത്യ പ്രക്രിയയോട് ഗുണാത്മകമായിട്ടാണ് പിൽക്കാലത്തു ക്രൈസ്തവ ദൈവശാസ്ത്രം ഇടപെട്ടത്.  എക്യൂമെനിക്കൽ ദൈവശാസ്ത്രം  രൂപീകരിച്ച ഉത്തരവാദിത്ത സമൂഹം എന്ന ദര്ശനം ആഗോള ക്രൈസ്തവ സമൂഹത്തെ ഏറെ പരിവർത്തിപ്പിച്ചിരുന്നു.   സ്വാതന്ത്ര്യ  ത്തെക്കുറിച്ചും തുല്യനീതിയെക്കുറിച്ചും നീതിസമൂഹത്തെകുറിച്ചുമുള്ള എക്യൂമെനിക്കൽ ചിന്തകൾ ജനാധിപത്യത്തെ നവീകരിക്കുന്നതിൽ ഏറെ പങ്കു വഹിച്ചിട്ടുണ്ട്. സമാധാനമെന്നത് നീതിക്രമത്തിന്റെ ഘടനയാണെന്ന ദൈവശാസ്ത്ര ചിന്ത യുദ്ധവിരുദ്ധ-അക്രമവിരുദ്ധ പ്രയോഗങ്ങളിലൊക്കെ   സഭയെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. എന്നാൽ അമിതമായ ശാന്തിവാദം പലപ്പോഴും ക്രൈസ്തവരെ നിഷ്ക്രിയരും നിസംഗറുമാകുന്നുമുണ്ടെന്നു കോശി വ്യക്തമാകുന്നുണ്ട്. 

ഇന്ത്യ അതിന്റെ രാഷ്ട്രസങ്കല്പത്തെ നവീകരിച്ചപ്പോൾ മതേതരത്വം ഒരു പ്രധാന വിവക്ഷയായി കണ്ടു. എല്ലാ മതങ്ങൾക്കും തുല്യ പ്രാധാന്യം. മതസ്വാതന്ത്ര്യവുമുണ്ട്. പക്ഷെ അത് രാഷ്ട്ര നിയന്ത്രണത്തിനുള്ള ഉപാധിയാകാൻ പാടില്ല. ആ പ്രതിസന്ധിയാണ് ഹിന്ദുരാഷ്ട്ര സകൽപത്തിലൂടെ നാം അനുഭവിക്കുന്നത്. ഇത് തിരിച്ചറിഞ്ഞു ഒരു മതേതര ദർനം രൂപപ്പെടുത്താനും ഭരണകൂടത്തെയും ജനാധിപത്യത്തെയും ദുര്ബലരുടെ പ്രതീക്ഷകളായി  ഉയർത്താനും ക്രൈസ്‌തവർ പരിശ്രമിക്കണം. മതസ്വതന്ത്ര്യവും ന്യുനപക്ഷ അവകാശങ്ങളും പൊതുവായുള്ള മനുഷ്യാവകാശങ്ങളുമായുള്ള   ബന്ധത്തിലാണ് കാണേണ്ടത്. ഇത്തരത്തിലുള്ള വിശാല വീക്ഷണം നഷ്ടപ്പെടുത്തി വിമോചന സമരങ്ങളിൽ പങ്കെടുത്ത് ജനാധിപത്യത്തെ  അട്ടിമറിച്ച ലജ്ജാകരമായ  അനുഭവങ്ങൾ   കേരളക്രൈസ്തവ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടെന്നും അതുകൊണ്ടു  സ്വയം തിരുത്തലിനു തയാറാകുന്ന സമൂഹമായി സഭ മാറേണ്ടതുണ്ടെന്നും പ്രൊഫ. കോശി വ്യക്തമാക്കുന്നു.  

ഉപസംഹാരം 

സമകാലിക ഇന്ത്യയിൽ ഭരണകൂടം ആധിപത്യ ക്രമമായിത്തീരുമ്പോൾ, രാഷ്ട്രത്തിന്റെ പൊതു വിഭവങ്ങളിൽമേലുള്ള അടിസ്ഥാന സമൂഹങ്ങളുടെ അധികാരവും പങ്കാളിത്തവും ഭരണകൂടം തന്നെ നിഷേധിക്കുമ്പോൾ, അകത്തും പുറത്തുമുള്ള കോര്പറേറ്റുകൾക്കതു മറിച്ചുവിൽക്കുമ്പോൾ, വംശീയതയും മതദേശീയതയും ഉയർത്തി ഇന്ത്യയുടെ മതേതര സംസ്കാരം വികലമാക്കുമ്പോൾ, മനുഷ്യാവകാശങ്ങളുടെ നിഷേധം അരികുവത്കരിക്കപ്പെട്ട ജനസമൂഹത്തിന്റെ  അതിജീവനം അസാധ്യമാക്കിത്തീർക്കുമ്പോൾ, ന്യൂനപക്ഷങ്ങളെന്ന പേരിൽ ക്രൈസ്തവ സമൂഹങ്ങൾ സമുദായ നേട്ടങ്ങൾക്കായി നിരത്തിലിറങ്ങുമ്പോൾ പരാജയപ്പെടുന്നത് വേദപുസ്തകവും യേശുക്രിസ്തുവും മുന്നോട്ടുവച്ച നീതിസമൂഹത്തെക്കുറിച്ചുള്ള സ്വപ്നവും പ്രതീക്ഷയുമാണ്. പ്രൊഫ. നൈനാൻ കോശി നമ്മെ ഓര്മപ്പെടുത്തുന്നതും അതുതന്നെയാണ്. 

 

  





No comments:

Post a Comment

Note: Only a member of this blog may post a comment.