Sunday, July 11, 2021

ഫാദർ സ്റ്റാൻ സ്വാമി: വിശ്വാസത്തെയും മതത്തെയും പുനരടയാളപ്പെടുത്തിയ ക്രിസ്തുശിഷ്യൻ   



ജുഡീഷ്യൽ കസ്റ്റഡിയിൽ  വച്ചുള്ള ഫാദർ സ്റ്റാൻ സ്വാമിയുടെ മരണം ഒരു തീരാ നൊമ്പരമായി ഇന്ത്യയിലെ ജനാധിപത്യ സമൂഹം ഏറ്റെടുക്കുകയാണ്. ഇന്ത്യൻ ജനാധിപത്യത്തിനുമേൽ വീണ രക്തക്കറയാണ് എന്നാണ് അരുന്ധതി റോയ് ഇതിനെ വിശേഷിപ്പിച്ചത്. ഭരണകൂട ഭീകരതയുടെ ഇരയാണ് ഫാദർ സ്റ്റാൻ സ്വാമി എന്ന് പറഞ്ഞത് ഹർഷ മന്തരാണ്. നമ്മുടെ രാജ്യത്തിലെ നീതിന്യായ വ്യവസ്ഥിയുടെ  തന്നെ മരണമാണോ ഇത് എന്നാണു ശിവ് വിശ്വനാഥൻ പ്രതികരിച്ചത്.  ഇത്തരം പ്രതിഷേധ സ്വരങ്ങൾ പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും ഒരു ജനാധിപത്യ സമൂഹത്തിൽ ഇത് ആവർത്തിക്കാതിരിക്കണമെങ്കിൽ തികഞ്ഞ ജാഗ്രത നാം പുലർത്തേണ്ടിയിരിക്കുന്നു.

നിലവിലിരിക്കുന്ന ഭരണകൂടത്തിന്റെ കാലത്തു ഇത്തരം കൊലപാതകങ്ങൾ  ആകസ്മികമല്ല. ഖല്ബുര്ഗിയും ഗൗരി ലങ്കേഷും തുടങ്ങി സ്റ്റാൻ സ്വാമി വരെ വന്നു നിൽക്കുന്ന അസംഖ്യം  മനുഷ്യാവകാശ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കവികളുടെയുംകൊലപാതകങ്ങൾ നമ്മുടെ മുന്പിലുണ്ട്.   CAA, NRC പോലുള്ള ജനാധിപത്യ വിരുദ്ധ  നിലപാടുകൾക്കെതിരെ പ്രതികരിച്ച വിദ്യാർഥികൾ ഇപ്പോഴും ജയിലാണ്. ഭൂവിഭവങ്ങൾ കുത്തകകൾക്ക് തീറെഴുതി കൊടുക്കുന്നതിനെതിരെയുള്ള കർഷകരുടെ സമരങ്ങളും സമുദ്രവും തീരദേശവും ലാഭക്കൊതിയോടെ ദുരുപയോഗം ചെയ്യന്നതിനെരെയുള്ള ലക്ഷദ്വീപ് വാസികളുടെ പ്രതിഷേധവും തുടരുകയാണ്. എല്ലാ അർത്ഥത്തിലും ഭരണകൂട ഭീകരത നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ എതിർ സ്വരങ്ങളെ ഇല്ലായ്മ  ചെയ്യാനുള്ള ശ്രമങ്ങൾ ഒരു നിശബ്ദ അടിയന്തരാവസ്ഥ സംജാതമാകും എന്ന മുന്നറിയിപ്പ് നമുക്ക് തള്ളിക്കളയാനാവില്ല. സ്വാതന്ത്ര്യവും നീതിയും തുല്യതയും ഉള്ള ഒരു സമൂഹമാണ് നാം സ്വപ്നം കാണുന്നതെങ്കിൽ ഗൗരവമായ ഇടപെടലുകൾ എല്ലാ പുരോഗമന ജനാധിപത്യ സമൂഹങ്ങളിൽ നിന്നും ഉണ്ടാകേണ്ടതുണ്ട്.    

ആധിപത്യ ഭരണകൂടത്തിന്റെയും ദരിദ്രരെ ചൂഷണം ചെയ്യുന്ന കൊള്ള   സംഘങ്ങളുടെയും സംഘടിതമായ ആക്രമണത്തിന് വിധേയമാകേണ്ടി വന്ന ഒരു വൈദികൻ എന്ന നിലയിൽ സവിശേഷമായൊരു വിലയിരുത്തൽ ഫാദർ സ്റ്റാൻ സ്വാമിയുടെ രക്ത സാക്ഷിത്വം കാരണമാകുന്നുണ്ട്. ജപമാലയും കൊന്തയും ഒക്കെയായി ധ്യാനമിരിക്കേണ്ട വൈദീകൻ മനുഷ്യാവകാശ പ്രവർത്തനത്തിനിറങ്ങേണ്ടതുണ്ടോ? അത് ഒരു വൈദകന് ചേർന്ന പണിയാണോ? ഈ ആദിവാസികളുടെയും ദളിതരുടെയും അവകാശങ്ങൾക്കുവേണ്ടി കോടതികളിൽ കേസിനും വക്കാണത്തിനും പോകേണ്ട കാര്യം ഒരു വൈദികനുണ്ടോ? ചില ചാരിറ്റി പരിപാടികൾക്കപ്പുറം പ്രതിരോധത്തിന്റെ മാർഗം സ്വീകരിക്കുന്നത് ശാന്തിവാദികളായ ക്രിസ്തു ശിഷ്യർക്ക് ആശാസ്യമാണോ? പ്രതിരോധവും സംഘർഷവും അല്ലല്ലോ അനുരന്ജജനവും സമവായവുമല്ലേ ക്രിസ്തുവിന്റെ വഴി?  ഇവിടെ വാസ്തവത്തിൽ നിയോഗത്തെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും മതത്തെകുറിച്ചുമൊക്കെ ചില സവിശേഷ ചിന്തകൾ രക്തസാക്ഷിയായ ഫാദർ സ്റ്റാൻ സ്വാമി മുന്നോട്ടു വയ്ക്കുന്നുണ്ട്. അത് റോമൻ സാമ്രാജ്യത്തിന്റെ കാലത്തു അടിമകൾക്കു പകരം കുരിശിലേറിയ ക്രിസ്തു പറഞ്ഞു വച്ചതു തന്നെയാണ്. അത് തന്റെ ജീവിതം കൊണ്ട് ഫാദർ സ്റ്റാൻ സ്വാമിയെപ്പോലുള്ള രക്തസാക്ഷികൾ നമ്മെ വീണ്ടും വീണ്ടും ഓര്മപ്പെടുത്തുന്നുവെന്നു മാത്രം. 

കുരിശിന്റെ നിയോഗ വഴിയിൽ വിശ്വാസം പങ്കെടുപ്പിന്റേതാണ് 

മനുഷ്യാവകാശങ്ങളുടെ സംഘർഷ  ഭൂമികയിലേക്കു സ്റ്റാൻ സ്വാമി എന്ന ഈശോസഭ വൈദികനെ നയിച്ചത് എന്തൊക്കെ കാരണങ്ങളാവാം  എന്ന് ഞാൻ ചിന്തിക്കുകയാണ്. തമിഴ്‌നാട്ടിലെ ട്രിച്ചി ഗ്രാമത്തിൽ നിന്നും വൈദികനാവാൻ പോയ ആ ചറുപ്പക്കാരൻ ദൈവശാസ്ത്ര പഠന ക്ലാസ്സുകളിൽ കണ്ടത് മതാധികാരത്തിന്റെ അടയാളങ്ങളുമായി സിംഹാസനത്തിലിരിക്കുന്ന ക്രിസ്തുവിനെ അല്ല; മറിച്ചു, ചിന്നിയതും  ചിതറിയതുമായ ജനത്തോടൊപ്പം നടന്നു നീങ്ങുന്ന ദരിദ്രരുടെ സ്നേഹിതനായ ക്രിസ്തുവിനെയാണ്. സമൂഹവുമായി ബന്ധപ്പെട്ടു മാത്രമേ ദൈവശാസ്ത്രത്തെ മനസിലാക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞുള്ളു. ഫിലിപ്പീൻസിലെ ഉപരി പഠനമാകട്ടെ ബ്രസീലിയൻ ചിന്തകനായ ഹെൽഡർ ക്യാമെറയെപ്പോലുള്ളവരുടെ സഹവർത്തിത്ത്വത്തിൽ പ്രയോഗത്തിന്റെ സിദ്ധാന്തമായി സുവിശേഷത്തെ തിരിച്ചറിയാൻ സ്റ്റാൻ സ്വാമിയെ സഹായിച്ചു. സാമൂഹ്യ ക്രമങ്ങളെ പരിവർത്തിപ്പിക്കാൻ സഹായിക്കുന്ന പ്രത്യയശാസ്ത്രമായിട്ടാണ് ദൈവശാസ്ത്രത്തെ അദ്ദേഹം മനസ്സിലാക്കിയിരുന്നത്. അതുകൊണ്ടുതന്നെ ബാംഗളൂരിലെ ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിട്യൂട്ടിന്റെ ഡയറക്ടറായുള്ള ചുമതലയിലേക്ക് പ്രവേശിക്കുമ്പോഴും പരിവർത്തനത്തിന്റെ ക്രിസ്തു സുവിശേഷം അദ്ദേഹം മുറുകെപ്പിടിച്ചു. റാഞ്ചിയിലെ ആശ്രമത്തിൽ ജപമാലയും ഉയർത്തിപ്പിടിച്ചു ധ്യാന നിമഗ്നനാവാതെ ചുറ്റുപാടുമുള്ള സാധാരണക്കാരിലേക്ക് നടന്നടുക്കാനാണ് ഫാദർ സ്റ്റാൻ ശ്രമിച്ചത്. പ്രാർത്ഥനയും ദിവ്യബലിയും കുരിശിന്റെ വഴിയിൽ ഉറച്ച കാൽവയ്പുകളോടെ നടക്കുവാൻ അദ്ദേഹത്തെ ധൈര്യപ്പെടുത്തി. അദാനിപോലുള്ള കുത്തക കമ്പനികൾ കാടും കടലും മണ്ണും മണലും കൊള്ളയടിക്കുകയും അതിന്റെ പേരിൽ ആദിവാസികളെയും ദളിതരെയും കുടിയൊഴിപ്പിക്കുകയും ചെയ്യുന്നത് കാഴ്ചക്കാരനെപ്പോലെ അയാൾ നോക്കിനിന്നില്ല.  "I am not a silent spectator. I  am  part of  the  game.  I  am  ready to pay the  praise for this." ക്രൈസ്തവ വിശ്വാസം അന്തർമുഖരായി ആത്മജ്ഞാനം അന്വേഷിക്കുന്നതല്ല; പ്രത്യുത, ബഹിർഗ്ഗമിക്കുന്നതും ചുറ്റുപാടുകളിലെ ജീവിതങ്ങളുടെ നൊമ്പരങ്ങളിൽ പങ്കെടുക്കുന്നതുമാണ്. 

പങ്കെടുപ്പിന്റെ വിശ്വാസത്തെക്കുറിച്ചു ആദ്യം നമ്മെ പഠിപ്പിച്ചത് ക്രിസ്തുവാണ്. സാമൂഹ്യ ബന്ധങ്ങളിൽ നീതിയും സാഹോദര്യവും സാക്ഷാത്കരിക്കുന്നതായിരിന്നു ക്രിസ്തുവിന്റെ ആത്മീയതയും വിശ്വാസവും. പരിവർത്തനത്തിന്റെ പുളിമാവും വെളിച്ചവും ഉപ്പുമായിരിക്കാനാണ് ക്രിസ്തു ശിഷ്യരുടെ നിയോഗമെന്നും ആ നിയോഗ വഴിയിൽ പ്രതിബന്ധങ്ങളേറ്റെടുക്കുമ്പോൾ  മാത്രമാണ് നാം കുരിശിന്റെ അവകാശികളാകുന്നതെന്നും വേദപുസ്തകം നമ്മെ പഠിപ്പിക്കുന്നുണ്ട്. ഇവിടെനിന്നും വ്യതിചലിക്കുമ്പോൾ മാത്രമേ ഫാദർ സ്റ്റാൻ സ്വാമിയുടെ നിലപാടുകളെ നമ്മുക്ക് തള്ളിപറയാനാവു.  

 ചൂഷണ ക്രമങ്ങളെ വെല്ലുവിളിക്കുന്ന ദൈവരാജ്യ മതബോധം   

 പങ്കെടുപ്പിന്റെ വിശ്വാസം അത്ര ലളിതമല്ലെന്നു ഫാദർ സ്റ്റാൻ മനസ്സിലാക്കിയിരുന്നു. അതിനു കനത്ത വിലകൊടുക്കേണ്ടിവരുമെന്നു അദ്ദേഹം മനസിലാക്കിയിരുന്നു. ഇല്ലാത്ത കുറ്റങ്ങൾ ചുമത്തി ചെയ്യാത്ത കൃത്യങ്ങളുടെ പേരിൽ ഒരു നിരപരാധിയെ ഭരണകൂടം ജയിലിൽ അടച്ചപ്പോൾ രാജ്യദ്രോഹ കുറ്റം ചുമത്തി കുരിശിലേറ്റിയ ക്രിസ്തുവിനെ  അത്‌ ഓർമിപ്പിക്കുന്നു.  വിറയ്ക്കുന്ന കൈകൊണ്ടു ഒരിറ്റു വെള്ളം കുടിക്കാനാവാതെ വന്നപ്പോൾ ഒരു സ്ട്രായും സിപ്പറും ചോദിച്ചു നീതിന്യായ കോടതിയുടെ ദയക്കായി യാചിച്ചപ്പോൾ അയാൾ എനിക്ക് ദാഹിക്കുന്നു എന്നുകുരിശിൽ കിടന്നു കരഞ്ഞ  ക്രിസ്തുവിനെ അടയാളപ്പെടുത്തി. എത്ര കൃത്യമായാണ് ക്രിസ്തുവിന്റെ പീഡാസഹനം  ചരിത്രത്തിൽ ആവർത്തിക്കുന്നത്. കോവിഡ് കാലമാണ് എന്നെ മുംബൈയിലെ ജയിലിൽ അടയ്ക്കരുത് ഏതു നിമിഷം വേണമെങ്കിലും വിചാരണക്ക് ഹാജരാവാം എന്ന് ജുഡിഷ്യറിയോടും പോലീസിനോടും കെഞ്ചിയ ആ വൃദ്ധ സന്യാസി  കുരിശിതന്റെ നിസഹായത തന്നെയാണ് ആവർത്തിച്ചത്. എത്ര ക്രൂരമായിട്ടാണ് ഒരു ജനാധിപത്യ സമൂഹത്തിലെ ഭരണകൂട ക്രമങ്ങൾ പെരുമാറിയത്. ഒരിക്കലും മായാത്ത രക്തക്കറയാണ് ഈ ജനാധിപത്യ ഘടനയ്ക്കുമേൽ ചാർത്തപ്പെട്ടിരിക്കുന്നതെന്ന് നമുക്ക് മറക്കാതിരിക്കാം. നീതി സമൂഹത്തിനുവേണ്ടി ജീവൻ പോലും ചേതമെന്നെന്നു എണ്ണുന്നവരിൽ കുടികൊള്ളുന്നത് കുരിശിലെ ആത്മീയതയാണ്.  

ഫാദർ സ്റ്റാൻ  സ്വാമി എന്ന ക്രിസ്തു ശിഷ്യൻ നമുക്ക് പ്രതിരോധത്തിന്റെമതവും പങ്കെടുപ്പിന്റെ വിശ്വാസവും അടയാളപ്പെടുന്നുന്ന പാഠപുസ്തകമാവുകയാണ്. അവനവന്റെ രക്ഷയും പ്രോസ്പെരിറ്റിയുടെ സുവിശേഷവും പരലോകത്തെക്കുറിച്ചുള്ള സ്വപ്നങ്ങളും മാത്രം  ഉല്പാദിപ്പിക്കുന്ന വ്യവസ്ഥാപിത മതങ്ങൾ ഫാദർ സ്റ്റാൻ സ്വാമിക്കു മുന്നിൽ നിഷ്പ്രഭമാവുകയാണ്. മതമെന്നാൽ സ്വാർത്ഥ  നേട്ടങ്ങൾക്കുള്ള ഉപാധിയായും വെറുപ്പിന്റെയും പ്രവർജ്ജനത്തിന്റെയും ആയുധമായും അധികാരത്തിനായുള്ള ഉപകരണമായും മനസിലാക്കുന്നവർക്കു  ഫാദർ സ്റ്റാൻ സ്വാമിയുടെ മാതൃക  ഒരപവാദമാണ്. മതമെന്നാൽ മാനവികതയാണെന്നും അത് പ്രതിരോധം അനിവാര്യമാക്കുന്നുവെന്നും ഫാദർ സ്റ്റാൻ നമ്മെ പഠിപ്പിക്കുന്നു. ഒരു പക്ഷെ വ്യവസ്ഥാപിത മത ഘടനകൾ ഇപ്പോൾ നിശബ്ദത പാലിക്കുന്നത് സ്വാർത്ഥ താല്പര്യങ്ങളുടെ സംരക്ഷണത്തിന് മാത്രമാണ്. പക്ഷെ ചരിത്രത്തിൽ അവർ കൊടുക്കാനിരിക്കുന്ന വില വളരെ വലുതായിരിക്കും.   

മനുഷ്യാവകാശങ്ങൾക്കു വേണ്ടി നിലകൊള്ളുന്ന ജീവൽ രാഷ്ട്രീയം 

ഫാദർ സ്റ്റാൻ രാഷ്ട്രീയ പ്രവർത്തനം നടത്തിയ ഒരു ക്രിസ്തു ശിഷ്യനായിരുന്നു. രാഷ്ട്രീയമെന്നാൽ അധികാരത്തിനായുള്ള വഴിആയിട്ടല്ല ഫാദർ സ്റ്റാൻ കണ്ടത്. അതുകൊണ്ടു ഭരണകർത്താക്കളെ പ്രീണിപ്പെടുത്തി നിർത്തുന്ന കുറുക്കുവഴികൾ അദ്ദേഹം തേടിയില്ല. ഇവരൊക്കെത്തന്നെ സമ്പന്നരുടെ താൽപര്യങ്ങൾക്കു മാത്രമാണ് നിൽക്കുന്നതെന്നും ദരിദ്രന്റെ പക്ഷത്തുനില്കുന്നവരെ ഇവർ പിൻ തുണയ്ക്കില്ലെന്നും അദ്ദേഹം മനസിലാക്കിയിരുന്നു. അതുകൊണ്ട് അദ്ദേഹം പ്രതിരോധ പ്രവർത്തകർക്കൊപ്പമായിരുന്നു. പുരോഗമന ചിന്തകർക്കും എഴുത്തുകാർക്കും സാമൂഹ്യ പ്രവർത്തകർക്കും ഒപ്പം നിന്നുകൊണ്ട് ചെറുത്തുനിൽപ്പിന്റെ മതേതര വഴിയാണ് ഫാദർ സ്റ്റാൻ സ്വീകരിച്ചത്. ഒരു പക്ഷെ  പക്ഷെ ഇതാണ്  ശരിയായ രാഷ്ട്രീയം എന്ന് അദ്ദേഹം മനസിലാക്കിയിട്ടുണ്ടാവാം. രാഷ്ട്രീയം ദുര്ബലരുടെ അവകാശ സംരക്ഷണമാണെന്നു തിരിച്ചറിയുമ്പോഴാണ് വ്യവസ്ഥാപിത രാഷ്ട്രീയം പുനർ വിഭാവനയ്ക് വിധേയമാകുന്നത്.  

വേദപുസ്തകത്തിലെ പഴയനിയമ പ്രവാചകരിലും  പുതിയനിയമ പ്രഭാഷകരിലും ക്രിസ്തുവിന്റെ ദൈനം ദിന ജീവിത ശാലിയിലും നാം കാണുന്ന രാഷ്ട്രീയം ഈ ജീവൽ രാഷ്ട്രീയമാണ്. അത്‌ പ്രാദേശികവും വികേന്ദ്രീകൃതവും പങ്കാളിത്തപരവും ആയിരിക്കും. പുതിയൊരു നീതി സമൂഹത്തെകുറിച്ചുള്ള സ്വപ്നമാണ് അതിന്റെ ആന്തരിക ഊർജ്ജം.  അത്തരം ജീവൽ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച ഒട്ടനവധി ക്രിസ്തു ശിഷ്യർ ചരിത്രത്തിൽ ഉണ്ട്. മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ, ബിഷപ്പ് ഓസ്‌കാർ റൊമീറോ തുടങ്ങി ഒട്ടനവധിപേർ  ആധുനിക ചരിത്രത്തിൽ തന്നെയുണ്ട്. അവരുടെ നിരയിലേക്ക് ഫാദർ സ്റ്റാൻ സ്വാമിയും ചേർന്നിരിക്കുന്നു. "A caged bird can sing" എന്ന് സ്റ്റാൻ സ്വാമി പറയുമ്പോൾ ഒരിക്കലും അടിച്ചമർത്താനാവാത്ത ചൂഷിതന്റെ വിമോചന സ്വപ്നങ്ങളെയാണ് അദ്ദേഹം ഉയർത്തിപ്പിടിക്കുന്നത്. "പൂക്കളെയൊക്കെ പറിച്ചു കളഞ്ഞാലും വരാനിരിക്കുന്ന വസന്തത്തെ തടയാൻ നിങ്ങൾക്കാവില്ലെന്ന പാബ്ലോ നെരൂദയുടെ വാക്കുകളും ആ സത്യത്തെ ആണ് ഓർമപ്പെടുത്തുന്നത്. കുരിശിലെ ക്രിസ്തുവിന്റെ മരണം  അവസാനമല്ലെന്നും കുരിശിലെ ദുഖവും വേദനയും രൂപപ്പെടുത്തിയെടുത്ത  ക്രിസ്തുസഭ നീതിയുടെ കാവൽക്കാരായി ഉയർത്തെണീകുമെന്ന സ്വപ്നം പങ്കുവയ്ച്ചാണ് Achille Mbembe തന്റെ അപകോളനീകരണം എന്ന പുസ്തകം അവസാനിപ്പിക്കുന്നത്. ഒരുപക്ഷെ ഫാദർ സ്റ്റാൻ സ്വാമി കണ്ട സഭാസ്വപ്നവും ഇതുതന്നെയാവാം. അതുകൊണ്ടുതന്നെയാണ് ഫാദർ സ്റ്റാൻ സ്വാമി പുതിയ കാലത്തിലെ മതവും വിശ്വാസവും രാഷ്ട്രീയവും പുനരടയാളപ്പെടുത്തുന്ന ദീപ്ത    നക്ഷത്രമാവുന്നതു.